ടെഹ്റാന്: അമേരിക്കന്‍ ആക്രമണങ്ങള്‍ തുടരുകയാണെങ്കില്‍ ഗള്‍ഫ് മേഖലയിലെ എല്ലാ അടിസ്ഥാനസൗകര്യങ്ങളും തച്ചുതകര്‍ക്കുമെന്ന കടുത്ത മുന്നറിയിപ്പുമായി ഇറാന് സൈന്യം രംഗത്തെത്തി. ഇറാന്റെ സംയുക്ത സൈനിക കമാന്‍ഡായ ഖതം അല്‍-അന്‍ബിയയുടെ ഔദ്യോഗിക വക്താവ് ബ്രിഗേഡിയര്‍ ജനറല്‍ ഇബ്രാഹിം സോള്ഫാഗരിയാണ് ഗള്‍ഫ് രാജ്യങ്ങള്‍ക്ക് ഭീഷണിയാകുന്ന ഈ പരസ്യ പ്രസ്താവന നടത്തിയത്. തന്ത്രപ്രധാനമായ ഹോര്‍മുസ് കടലിടുക്കില്‍ അമേരിക്കയുടെ യാതൊരുവിധ ഇടപെടലുകളും അനുവദിക്കില്ലെന്ന് വ്യക്തമാക്കിയ അദ്ദേഹം, യുഎസ് നീക്കങ്ങള്‍ക്കെതിരെ ശക്തമായി പ്രതികരിക്കുമെന്നും ഓര്‍മ്മിപ്പിച്ചു.
മേഖലയില്‍ നിലനില്‍ക്കുന്ന സംഘര്‍ഷം ഇനിയും വിപുലീകരിക്കുമെന്ന സൂചന നല്കി ഇറാന്റെ ആര്‍മി വക്താവ് ബ്രിഗേഡിയര്‍ ജനറല്‍ മുഹമ്മദ് അക്രമിനിയയും രംഗത്തെത്തിയിട്ടുണ്ട്. അമേരിക്കന്‍ ആക്രമണങ്ങള്‍ തുടരുകയാണെങ്കില്‍ ഇറാന് പുതിയ യുദ്ധമേഖലകളിലേക്ക് തങ്ങളുടെ പ്രത്യാക്രമണം വ്യാപിപ്പിക്കുമെന്നാണ് അക്രമിനിയ വ്യക്തമാക്കിയത്. ഇറാന്റെ പരമാധികാരത്തെയും സൈന്യത്തെയും ലക്ഷ്യമിട്ട് മേഖലയിലെ തീവ്രവാദി ഗ്രൂപ്പുകളെ ഇളക്കിവിടാനാണ് അമേരിക്ക ശ്രമിക്കുന്നതെന്ന ആരോപണം ഇറാന് ഇതിനകം തന്നെ ശക്തമായി ഉന്നയിച്ചിട്ടുണ്ട്.

മേഖലയിലെ നിലവിലെ സാഹചര്യങ്ങള്‍ ഇതേ രീതിയിലാണ് മുന്നോട്ട് പോകുന്നതെങ്കില്‍ ആഗോളതലത്തിലുള്ള എണ്ണ-വാതക നീക്കങ്ങള്‍ പൂര്‍ണ്ണമായും സ്തംഭിപ്പിക്കുമെന്നും ഇറാന് ഭീഷണി മുഴക്കിയിട്ടുണ്ട്. കഴിഞ്ഞ ദിവസം തെക്കന്‍ ഇറാനില്‍ അമേരിക്ക നടത്തിയ ശക്തമായ വ്യോമാക്രമണമാണ് സ്ഥിതിഗതികള്‍ ഇത്രത്തോളം വഷളാക്കിയത്. ഏഴ് മണിക്കൂറോളം നീണ്ടുനിന്ന കനത്ത യുഎസ് വ്യോമാക്രമണത്തില്‍ 30 സാധാരണക്കാരും ഏഴ് ഇറാനിയന്‍ സൈനികരും കൊല്ലപ്പെട്ടിരുന്നു. ഈ ആക്രമണത്തില്‍ രാജ്യത്തെ ധാന്യ സംഭരണകേന്ദ്രങ്ങളും കുടിവെള്ള പ്ലാന്റുകളും അമേരിക്ക ബോധപൂര്‍വ്വം തകര്‍ത്തതായി ഇറാന് ആരോപിക്കുന്നു.
അതേസമയം, സംഘര്‍ഷം ലഘൂകരിക്കുന്നതിനുള്ള ചര്‍ച്ചകള്‍ക്ക് ഇറാന് തയ്യാറായില്ലെങ്കില്‍ ഇനിയും കടുത്ത നടപടികള്‍ ഉണ്ടാകുമെന്ന സൂചനയാണ് അമേരിക്ക നല്‍കുന്നത്. ഇറാനിലെ പവര്‍ പ്ലാന്റുകളും പ്രധാന പാലങ്ങളും തകര്‍ക്കുമെന്ന് യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപും ഭീഷണി മുഴക്കിയിട്ടുണ്ട്. ഇരുരാജ്യങ്ങളും പരസ്പരം വിട്ടുവീഴ്ചയില്ലാത്ത നിലപാടുകളുമായി മുന്നോട്ടുപോകുന്നതോടെ ഗള്‍ഫ് മേഖലയിലാകെ കനത്ത ആശങ്കയും യുദ്ധഭീഷണിയുമാണ് ഇപ്പോള്‍ നിഴലിക്കുന്നത്.
