Thursday, July 16, 2026

തദ്ദേശീയരുടെ അവകാശങ്ങള്‍ ഹനിക്കാന്‍ അനുവദിക്കില്ല; കാര്‍ണി സര്‍ക്കാരിന്റെ വികസന നയങ്ങള്‍ക്കതെിരെ ഫസ്റ്റ് നേഷന്‍സ്

ഓട്ടവ: കാനഡയിലെ വന്‍കിട വികസന പദ്ധതികള്‍ക്ക് വേഗത്തില്‍ അനുമതി നല്‍കാനുള്ള കാര്‍ണി സര്‍ക്കാരിന്റെ പുതിയ നിയമപരിഷ്‌കാരങ്ങളെ ഏകകണ്ഠമായി എതിര്‍ക്കാന്‍ ഫസ്റ്റ് നേഷന്‍സ് ഗോത്രത്തലവന്മാരുടെ സംഘടനയായ അസംബ്ലി ഓഫ് ഫസ്റ്റ് നേഷന്‍സ് (AFN) തീരുമാനിച്ചു. പരിസ്ഥിതി സംരക്ഷണവും തദ്ദേശീയ ജനവിഭാഗങ്ങളുടെ അവകാശങ്ങളും ഹനിക്കുന്ന രീതിയിലുള്ള പരിഷ്‌കാരങ്ങളുമായി മുന്നോട്ട് പോകാന്‍ അനുവദിക്കില്ലെന്ന് ഓട്ടവയില്‍ നടന്ന വാര്‍ഷിക സമ്മേളനത്തില്‍ AFN പ്രഖ്യാപിച്ചു.

പൈപ്പ് ലൈനുകള്‍ ഉള്‍പ്പെടെയുള്ള വന്‍കിട പദ്ധതികള്‍ക്ക് ഒരു വര്‍ഷത്തിനകം അനുമതി നല്‍കാനും തദ്ദേശീയരുമായി ചര്‍ച്ച നടത്തുന്നതിനായി ‘ക്രൗണ്‍ കണ്‍സള്‍ട്ടേഷന്‍ ഹബ്’ രൂപീകരിക്കാനുമുള്ള നിര്‍ദ്ദേശമാണ് ഫെഡറല്‍ ലിബറല്‍ സര്‍ക്കാര്‍ മുന്നോട്ട് വെച്ചിരിക്കുന്നത്. എന്നാല്‍, വാണിജ്യ താല്പര്യങ്ങള്‍ക്ക് വേണ്ടി തദ്ദേശീയരുടെ അവകാശങ്ങളെ ബലികഴിക്കാനാകില്ലെന്ന് എ.എഫ്.എന്‍ നാഷണല്‍ ചീഫ് സിന്‍ഡി വുഡ്ഹൗസ് നെപിനാക് വ്യക്തമാക്കി. സര്‍ക്കാരിന് പദ്ധതികള്‍ക്ക് സമയപരിധി നിശ്ചയിക്കാമെങ്കിലും തങ്ങളുടെ അവകാശങ്ങള്‍ക്ക് മേല്‍ സമയപരിധി വെക്കാന്‍ കഴിയില്ലെന്ന് അവര്‍ ഓര്‍മ്മിപ്പിച്ചു. വേഗത്തിലുള്ള തീരുമാനങ്ങള്‍ എടുക്കുമ്പോഴും തദ്ദേശീയരുടെ അവകാശങ്ങള്‍ സംരക്ഷിക്കുമെന്നാണ് ആഭ്യന്തര വ്യാപാര മന്ത്രി ഡൊമിനിക് ലെബ്ലാങ്കിന്റെ ഓഫീസ് ഇതിനോട് പ്രതികരിച്ചത്.

വരാനിരിക്കുന്ന ഒക്ടോബര്‍ 26-ന് പ്രധാനമന്ത്രിയുമായും പ്രവിശ്യാ പ്രീമിയര്‍മാരുമായും ഫസ്റ്റ് നേഷന്‍സ് നേതാക്കള്‍ നടത്തുന്ന നിര്‍ണായക കൂടിക്കാഴ്ചയ്ക്ക് മുന്നോടിയായാണ് ഈ നീക്കം. തങ്ങളുടെ ഭൂമിയും അവകാശങ്ങളും സംരക്ഷിക്കാന്‍ ഫസ്റ്റ് നേഷന്‍സ് നേതാക്കള്‍ ഈ യോഗത്തില്‍ ഒന്നിച്ച് അണിനിരക്കും. ഇതിനിടെ, ആല്‍ബര്‍ട്ടയിലെ ബ്ലാക്ക്ഫൂട്ട് കോണ്‍ഫെഡറേഷനും കെബെക്കിലെ ഇറോക്വോയിസ് കോക്കസും തമ്മില്‍ പുതിയ സാമ്പത്തിക സഖ്യം ഒപ്പുവെച്ചു. പ്രവിശ്യകളിലെ വിഘടനവാദ നീക്കങ്ങള്‍ക്കെതിരെ ഗോത്രവര്‍ഗ്ഗക്കാരുടെ ഐക്യം ദൃഢമാക്കുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്.

റിസര്‍വേഷന്‍ മേഖലകളിലെ കുടിവെള്ള വിതരണവുമായി ബന്ധപ്പെട്ട ഫെഡറല്‍ സര്‍ക്കാരിന്റെ പുതിയ ബില്ലായ ‘ബില്‍ C-37’-നെതിരെയും സമ്മേളനത്തില്‍ കടുത്ത പ്രതിഷേധം ഉയര്‍ന്നു. സുരക്ഷിതമായ കുടിവെള്ളത്തിനുള്ള തദ്ദേശീയരുടെ മനുഷ്യാവകാശ അംഗീകാരം ബില്ലില്‍ നിന്ന് ഒഴിവാക്കിയതായും, പ്രവിശ്യകളെ പ്രീതിപ്പെടുത്താന്‍ സര്‍ക്കാര്‍ നിയമം ദുര്‍ബലപ്പെടുത്തിയതായും നേതാക്കള്‍ ആരോപിച്ചു. വെള്ളത്തിന്മേലുള്ള തങ്ങളുടെ അധികാരം ആര്‍ക്കും വിട്ടുകൊടുക്കില്ലെന്നും വിട്ടുവീഴ്ചകള്‍ക്ക് തയ്യാറല്ലെന്നും അവര്‍ വ്യക്തമാക്കി.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!