Friday, July 17, 2026

“ 22 കോടി വോട്ടര്‍മാരുടെ വിവരങ്ങള്‍ കൈക്കലാക്കി”; യുഎസ് പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ ചൈന ഇടപെട്ടെന്ന് ട്രംപ്

വാഷിങ്ടണ്‍: 2020-ലെ യു.എസ്. പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ ചൈന വന്‍തോതില്‍ ഇടപെട്ടെന്ന അതീവ ഗുരുതരമായ ആരോപണവുമായി പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് രംഗത്ത്. അമേരിക്കന്‍ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ തിരഞ്ഞെടുപ്പ് വിവരച്ചോര്‍ച്ചയാണ് ചൈന നടത്തിയതെന്നും, ഇതിലൂടെ ഏകദേശം 22 കോടി അമേരിക്കന്‍ വോട്ടര്‍മാരുടെ രഹസ്യവിവരങ്ങള്‍ അവര്‍ നിയമവിരുദ്ധമായി കൈക്കലാക്കിയെന്നും ട്രംപ് വാഷിങ്ടനില്‍ വാര്‍ത്താക്കുറിപ്പിലൂടെ ആരോപിച്ചു. അമേരിക്കന്‍ തിരഞ്ഞെടുപ്പ് സംവിധാനത്തിലെ ഗുരുതരമായ പിഴവുകള്‍ വെളിപ്പെടുത്തുന്ന പുതിയ രഹസ്യാന്വേഷണ വിവരങ്ങള്‍ പുറത്തുവന്നിട്ടുണ്ടെന്നും ട്രംപ്.

സംഭവത്തെക്കുറിച്ച് അടിയന്തരവും സമഗ്രവുമായ അന്വേഷണം നടത്താന്‍ ഡയറക്ടറേറ്റ് ഓഫ് നാഷണല്‍ ഇന്റലിജന്‍സിനും ഫെഡറല്‍ ബ്യൂറോ ഓഫ് ഇന്‍വെസ്റ്റിഗേഷനും (FBI) ട്രംപ് കര്‍ശന നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഈ വിവരച്ചോര്‍ച്ച രാജ്യം ഇതുവരെ കാണാത്തത്ര വലിയ തിരഞ്ഞെടുപ്പ് സുരക്ഷാ ഭീഷണിയാണ് ഉയര്‍ത്തുന്നതെന്നും, രാജ്യത്തിന്റെ പരമാധികാരത്തിന്മേലുള്ള കടന്നുകയറ്റമാണിതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 2020-ലെ തിരഞ്ഞെടുപ്പില്‍ ചൈന അട്ടിമറി നടത്തിയതിനു യാതൊരു തെളിവുമില്ലെന്ന യു.എസ്. രഹസ്യാന്വേഷണ ഏജന്‍സികളുടെ മുന്‍ വിലയിരുത്തലുകളെ പൂര്‍ണ്ണമായി തള്ളിക്കൊണ്ടാണ് ട്രംപിന്റെ പുതിയ നീക്കം.

ചൈനയുടെ ഇടപെടലുകളെക്കുറിച്ചുള്ള നിര്‍ണായക വിവരങ്ങള്‍ രഹസ്യാന്വേഷണ വിഭാഗത്തിലെ ചില ഉദ്യോഗസ്ഥര്‍ മനപൂര്‍വം മറച്ചുവയ്ക്കുകയായിരുന്നുവെന്നാണ് ട്രംപ് ഇപ്പോള്‍ വാദിക്കുന്നത്. എന്നാല്‍, ട്രംപിന്റെ ഈ ഗുരുതരമായ ആരോപണങ്ങള്‍ ചൈന ശക്തമായി നിഷേധിച്ചു. അമേരിക്കന്‍ പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ ചൈന ഒരിക്കലും ഇടപെട്ടിട്ടില്ലെന്നും, ഇനി ഇടപെടുകയുമില്ലെന്നും യു.എസിലെ ചൈനീസ് എംബസി വക്താവ് ലിയു ചാങ് വാര്‍ത്താ ഏജന്‍സിയായ റോയിട്ടേഴ്‌സിനോട് വ്യക്തമാക്കി.

അതേസമയം, ഈ വിഷയത്തില്‍ ചൈനയുടെ പങ്കിനെക്കുറിച്ചുള്ള നിര്‍ണായക രേഖകള്‍ ഉടന്‍ തന്നെ പൊതുജനങ്ങള്‍ക്ക് മുന്നില്‍ ലഭ്യമാക്കുമെന്ന് സി.ഐ.എ (CIA) ഡയറക്ടര്‍ ജോണ്‍ റാറ്റ്ക്ലിഫ് അറിയിച്ചു. നമ്മുടെ ജനാധിപത്യത്തെയും തിരഞ്ഞെടുപ്പ് സുതാര്യതയെയും ഇത്തരം വിദേശ ഇടപെടലുകളില്‍ നിന്ന് സംരക്ഷിക്കുക എന്നത് പരമപ്രധാനമാണെന്ന് സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമായ എക്‌സില്‍ (X) പങ്കുവച്ച കുറിപ്പില്‍ അദ്ദേഹം ഊന്നിപ്പറഞ്ഞു. വരും ദിവസങ്ങളില്‍ യു.എസ് – ചൈന നയതന്ത്ര ബന്ധത്തില്‍ വലിയ പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കാന്‍ പോന്നതാണ് ഈ പുതിയ വെളിപ്പെടുത്തലുകള്‍.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!