Tuesday, July 28, 2026

ഫ്രാന്‍സിലും സ്‌പെയിനിലും ആളിക്കത്തി കാട്ടുതീ; ‘ഫയര്‍ തണ്ടര്‍സ്റ്റോമില്‍’ വിറങ്ങലിച്ച് യൂറോപ്പ്

ബോര്‍ഡോ: അത്യുഷ്ണത്തിന്റെ പിടിയിലമര്‍ന്ന ഫ്രാന്‍സിലും സ്പെയിനിലും കാട്ടുതീ നിയന്ത്രണാതീതമായി പടരുകയാണ്. വിമാനങ്ങളില്‍ നിന്ന് വെള്ളവും അഗ്‌നിശമന ലായനികളും ചീറ്റിച്ച് തീയണയ്ക്കാന്‍ ശ്രമങ്ങള്‍ ഊര്‍ജിതമാക്കിയിട്ടുണ്ടെങ്കിലും, കടുത്ത ചൂടിനെയും കാറ്റിനെയും അതിജീവിച്ച് വന്‍തോതിലുള്ള നാശനഷ്ടങ്ങളാണ് ഇരുരാജ്യങ്ങളിലും റിപ്പോര്‍ട്ട് ചെയ്യുന്നത്. ഫ്രാന്‍സിന്റെ ചരിത്രത്തിലെ തന്നെ ഏറ്റവും രൂക്ഷമായ കാട്ടുതീകളിലൊന്നായാണ് ഇത് വിലയിരുത്തപ്പെടുന്നത്.

ഫ്രാന്‍സിലെ പ്രധാന നഗരമായ ബോര്‍ഡോയ്ക്ക് വെറും 15 കിലോമീറ്റര്‍ അകലെ വരെ തീയെത്തിയിട്ടുണ്ട്. ബോര്‍ഡോ ഉള്‍പ്പെടുന്ന ജിറോണ്ട് മേഖലയില്‍ 280 കിലോമീറ്റര്‍ ചുറ്റളവില്‍ 77,000 ഹെക്ടറിലാണ് തീ പടര്‍ന്നുപിടിക്കുന്നത്. മേഖലയില്‍ ചെറിയ തോതില്‍ ലഭിച്ച മഴ താല്‍ക്കാലിക ആശ്വാസമായെങ്കിലും, പുതിയ ഉഷ്ണതരംഗം കൂടി പ്രവചിക്കപ്പെട്ടിട്ടുള്ളതിനാല്‍ സ്ഥിതിഗതികള്‍ പൂര്‍ണമായി നിയന്ത്രണവിധേയമാക്കാന്‍ ആഴ്ചകളെടുക്കുമെന്നാണ് അധികൃതരുടെ നിഗമനം. പ്രതിസന്ധി നേരിടാന്‍ ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണ്‍ അടിയന്തര യോഗം വിളിച്ചുചേര്‍ത്തു.

രക്ഷാപ്രവര്‍ത്തനങ്ങള്‍ക്കായി 2,500 അഗ്‌നിരക്ഷാസേനാംഗങ്ങളും 1,500 സൈനികരും 1,200 പൊലീസുകാരും രംഗത്തുണ്ട്. അപകടസാധ്യത കണക്കിലെടുത്ത് ഇരുരാജ്യങ്ങളിലുമായി ഇതുവരെ 3.25 ലക്ഷത്തിലധികം ആളുകളെ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റിപ്പാര്‍പ്പിച്ചു. മൂന്ന് പേര്‍ മരണപ്പെടുകയും ഫ്രാന്‍സില്‍ മാത്രം 84 അഗ്‌നിരക്ഷാസേനാ അംഗങ്ങള്‍ക്ക് പൊള്ളലേല്‍ക്കുകയും ചെയ്തിട്ടുണ്ട്. ജിറോണ്ട് മേഖലയിലും സ്‌പെയിനിലെ മഡ്രിഡിന് സമീപമുള്ള മധ്യഭാഗങ്ങളിലുമാണ് ദുരന്തത്തിന്റെ ആഘാതം ഏറ്റവും കൂടുതല്‍.

തീച്ചൂടില്‍ നിന്നുണ്ടായ വരണ്ട വായുപ്രവാഹവും ഇടിമിന്നലും ചേര്‍ന്ന് ഫ്രാന്‍സിലെ ജിറോണ്ടില്‍ ‘ഫയര്‍ തണ്ടര്‍സ്റ്റോം’ (Pyrocumulonimbus) എന്ന അപൂര്‍വ പ്രതിഭാസത്തിന് വഴിതെളിച്ചു. കാട്ടുതീയുടെ അതിതീവ്രമായ ചൂടില്‍ രൂപപ്പെടുന്ന ഭീമന്‍ മേഘങ്ങള്‍ അതിശക്തമായ കാറ്റും ഇടിമിന്നലുമുണ്ടാക്കുകയും, ഇത് പുതിയ പ്രദേശങ്ങളിലേക്ക് തീപ്പൊരി പടര്‍ത്തി കാട്ടുതീ കൂടുതല്‍ രൂക്ഷമാക്കുകയും ചെയ്യുന്നു. ആഗോള കാലാവസ്ഥാവ്യതിയാനമാണ് ഈ കടുത്ത ദുരന്തത്തിന് പിന്നിലെ പ്രധാന കാരണമെന്ന് ശാസ്ത്രജ്ഞര്‍ മുന്നറിയിപ്പ് നല്‍കുന്നു.

കണക്കുകള്‍ പ്രകാരം ഫ്രാന്‍സില്‍ ഇക്കൊല്ലം ഇതുവരെ 98,000 ഹെക്ടര്‍ വനഭൂമി കത്തിനശിക്കുകയും 2.5 ലക്ഷം പേരെ ഒഴിപ്പിക്കുകയും 240-ഓളം വീടുകള്‍ നശിക്കുകയും ചെയ്തിട്ടുണ്ട്. അതേസമയം, സ്‌പെയിനില്‍ 1.3 ലക്ഷം ഹെക്ടര്‍ വനഭൂമിയാണ് ചാരമായത്. സ്‌പെയിനില്‍ 76,000 പേരെ മാറ്റിപ്പാര്‍പ്പിച്ചതായി റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു. മഡ്രിഡ്, അവില, വലന്‍സിയ തുടങ്ങിയ പ്രധാന നഗരങ്ങളെയാണ് കാട്ടുതീ സ്‌പെയിനില്‍ അതിരൂക്ഷമായി ബാധിച്ചിരിക്കുന്നത്.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!