Friday, July 31, 2026

മൊറോക്കോയിൽനിന്ന് സ്പെയിനിലേക്ക് അഭയാർഥി പ്രവാഹം; സംഘർഷം, 9 മരണം

മാഡ്രിഡ്∙ മൊറോക്കോയിൽനിന്ന് ആയിരക്കണക്കിന് അഭയാർഥികൾ സ്പെയിനിലെ സെവൂട്ട നഗരത്തിലേക്കു കടന്നുകയറിയതിനെ തുടർന്ന് അതിർത്തിയിൽ സൈന്യത്തെ വിന്യസിക്കാൻ സ്പെയിന്‍ തീരുമാനിച്ചു. സെവൂട്ടയിലെ പ്രാദേശിക ഭരണകൂടം കൂടുതൽ സേനയെ വിന്യസിക്കാൻ ആവശ്യപ്പെട്ടതിനു പിന്നാലെയാണ് നടപടി. അതിർത്തി കടക്കാനുള്ള ശ്രമത്തിനിടെ ഒൻപതു പേർ മരിച്ചു.

മെച്ചപ്പെട്ട സാമ്പത്തിക അവസരങ്ങൾ തേടി യൂറോപ്പിലേക്കു കടക്കാൻ ശ്രമിക്കുന്ന അഭയാർഥികളുടെ പ്രധാന പ്രവേശന കവാടമാണ് സ്പെയിൻ. കടൽമാർഗം എത്തുന്ന അഭയാർഥികളെ നിയമപരമായ നടപടിക്രമങ്ങളില്ലാതെ ഉടനടി തിരിച്ചയക്കുന്നതു തടഞ്ഞുകൊണ്ട് ഈ മാസം ആദ്യം സ്പാനിഷ് സുപ്രീം കോടതി വിധി പുറപ്പെടുവിച്ചിരുന്നു. ഇതാണ് അഭയാർഥികളുടെ കുത്തൊഴുക്കിനു കാരണമെന്ന് സെവൂട്ട അധികൃതർ ആരോപിക്കുന്നു.

സ്പാനിഷ് പ്രധാനമന്ത്രി പെഡ്രോ സാഞ്ചസും ആഭ്യന്തര മന്ത്രി ഫെർണാണ്ടോ ഗ്രാൻഡെ മാർലാസ്കയും വെള്ളിയാഴ്ച സെവൂട്ട സന്ദർശിക്കും. സ്ഥിതിഗതികൾ ഗുരുതരമാണെന്ന് സെവൂട്ട അതിർത്തിയിൽ കാവൽ നിൽക്കുന്ന സ്പെയിൻ സിവിൽ ഗാർഡ് ഉദ്യോഗസ്ഥരുടെ അസോസിയേഷൻ തലവൻ റാഷിദ് സ്ബിഹി അസോസിയേറ്റഡ് പ്രസ്സിനോടു പറഞ്ഞു. ആയിരക്കണക്കിന് അഭയാർഥികളാണ് അതിർത്തി കടക്കുന്നതെന്നും അതിർത്തി പൂർണമായും തകർന്നതായും അദ്ദേഹം കൂട്ടിച്ചേർത്തു.

അതിർത്തിയിലെ പ്രശ്നങ്ങളെക്കുറിച്ച് മൊറോക്കൻ അധികൃതർ പരസ്യമായി പ്രതികരിച്ചിട്ടില്ല. മൊറോക്കോ ആഭ്യന്തര മന്ത്രാലയവും മാധ്യമങ്ങളുടെ പ്രതികരണങ്ങൾക്കു മറുപടി നൽകിയില്ല. സ്ഥിതിഗതികൾ കൈകാര്യം ചെയ്യാൻ മൊറോക്കൻ സർക്കാർ സ്പെയിനുമായി സഹകരിക്കുന്നുണ്ടെന്ന് സ്പെയിൻ ആഭ്യന്തര മന്ത്രാലയം പറഞ്ഞു. അതിർത്തി കടക്കാൻ ശ്രമിക്കുന്ന ആളുകളെ മൊറോക്കൻ പൊലീസ് തടയുന്നുണ്ട്.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!