വാഷിങ്ടണ്‍: അമേരിക്കയുടെ യുദ്ധായുധ ശേഖരവും ആയുധക്ഷാമവും സംബന്ധിച്ച വിവരങ്ങള്‍ ചോര്‍ത്തിയവര്‍ക്കെതിരെ ശക്തമായ നിയമനടപടി സ്വീകരിക്കാന്‍ നീക്കവുമായി യു.എസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. യു.എസിന്റെ കൈവശം വന്‍തോതില്‍ അതിനൂതന യുദ്ധായുധങ്ങളുണ്ടെന്നും വിവരങ്ങള്‍ ചോര്‍ന്നത് തന്ത്രപ്രധാന സുരക്ഷാ വീഴ്ചയാണെന്നും ട്രംപ് അവകാശപ്പെട്ടു. ഇത്തരം റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നത് ഇറാന് തങ്ങളുടെ നിലപാട് കൂടുതല്‍ കടുപ്പിക്കാന്‍ അവസരമൊരുക്കിയെന്നാണ് വാഷിങ്ടണിന്റെ വിലയിരുത്തല്‍.
അതേസമയം, ഇറാനുമായുള്ള ചര്‍ച്ചകള്‍ നല്ല രീതിയില്‍ പുരോഗമിക്കുകയാണെന്നും യുദ്ധം ഉടന്‍ അവസാനിക്കുമെന്നും ട്രംപ് വ്യക്തമാക്കി. നിഷ്കളങ്കരായ മനുഷ്യരെ കൊല്ലുന്നതിനേക്കാള്‍ നയതന്ത്ര തലത്തില്‍ ഒരു സുസ്ഥിര കരാറിലെത്താനാണ് താന്‍ മുന്‍ഗണന നല്‍കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. രണ്ടാം ലോകമഹായുദ്ധത്തിന് ശേഷമുള്ള ഏറ്റവും വലിയ സൈനിക ആക്രമണത്തിനാണ് അമേരിക്ക പദ്ധതിയിട്ടിരുന്നതെങ്കിലും, ഇറാനിയന്‍ അധികൃതര്‍ ചര്‍ച്ചകള്‍ക്ക് അഭ്യര്‍ത്ഥിച്ചതിനെ തുടര്‍ന്ന് ആ നീക്കം താല്‍ക്കാലികമായി നിര്‍ത്തിവെക്കുകയായിരുന്നുവെന്നും അദ്ദേഹം അവകാശപ്പെട്ടു. എന്നാല്‍ നയതന്ത്ര ശ്രമങ്ങള്‍ പരാജയപ്പെട്ടാല്‍ ശക്തമായ സൈനിക നടപടി തങ്ങളുടെ പക്കല്‍ ബദലായി നിലനില്‍ക്കുന്നുണ്ടെന്നും ട്രംപ് മുന്നറിയിപ്പ് നല്കി.

മറുവശത്ത്, അമേരിക്ക വീണ്ടും സൈനിക ആക്രമണത്തിന് മുതിര്‍ന്നാല്‍ ഗള്‍ഫ് മേഖലയിലെ മുഴുവന്‍ ഊര്‍ജ അടിസ്ഥാനസൗകര്യങ്ങളും ലക്ഷ്യമിടുമെന്ന കടുത്ത നിലപാടിലാണ് ഇറാന്. നിലവില്‍ ഒമാനുമായി ചേര്‍ന്ന് തയ്യാറാക്കിയ ഹോര്‍മുസ് ഗതാഗത ക്രമീകരണ കരാറിന്റെ കരട് ബില്‍ ഇറാന് പാര്‍ലമെന്റിന്റെ സജീവ പരിഗണനയിലാണ്. യു.എസ്, ഇസ്രായേല്‍ ഉള്‍പ്പെടെയുള്ള ശത്രുരാജ്യങ്ങളുടെ കപ്പലുകള്‍ക്ക് ഹോര്‍മുസ് കടലിടുക്കില്‍ വിലക്കേര്‍പ്പെടുത്താനും, നിര്‍ദേശങ്ങള്‍ ലംഘിക്കുന്ന കപ്പലുകളില്‍ നിന്ന് 20 ശതമാനം പിഴ ഈടാക്കാനും കരട് ബില്ലില്‍ വ്യവസ്ഥയുണ്ട്. അതിനിടെ, ആണവ കരാര്‍ അടക്കമുള്ള നിര്‍ണായക വിഷയങ്ങളില്‍ സമവായമുണ്ടാക്കാനും മേഖലയില്‍ സമാധാനം പുനഃസ്ഥാപിക്കാനുമുള്ള മധ്യസ്ഥ ചര്‍ച്ചകള്‍ വേഗത്തില്‍ പുരോഗമിക്കുകയാണെന്ന് വിദേശ രാജ്യങ്ങള്‍ അറിയിച്ചു.
