ഇസ്‌ലമാബാദ്∙ നിരോധിത ഭീകര സംഘടനയായ ലഷ്കറെ തയിബയുടെ മുതിർന്ന കമാൻഡറെ ഇസ്‌ലാമാബാദിലെ ഒരു പള്ളിയിൽ ദുരൂഹസാചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. ഖാരി സയീദ് അബ്ദുൽ അസീസാണ് മരിച്ചത്. പ്രാർഥനയ്ക്കായി പള്ളിയിലെത്തുന്നതിനു മുൻപ് ഇയാൾ സമീപത്തുള്ള റസ്റ്ററന്റിൽ നിന്ന് ഭക്ഷണം കഴിച്ചിരുന്നതായി റിപ്പോർട്ടുണ്ട്. ശേഷം പള്ളിയിലെത്തിയ ഇയാൾ കവാടത്തിനു സമീപം കുഴഞ്ഞുവീണ് മരിക്കുകയായിരുന്നു. മരണകാരണം സ്ഥിരീകരിച്ചിട്ടില്ല.

ഇന്ത്യയിലെ ഏറ്റുമുട്ടലുകളിൽ കൊല്ലപ്പെട്ട ഭീകരരുടെ കുടുംബങ്ങൾക്ക് സഹായം നൽകുന്ന ലഷ്കറെ തയിബയുടെ സഹവകുപ്പിന്റെ ചുമതലക്കാരനായിരുന്നു ഖാരി സയീദ്. ‘അജ്ഞാതരായ ആളുകൾ’ തങ്ങളുടെ സംഘടനയിലെ നിരവധിപേരെ വധിച്ചതായി ഒരു ഭീകരൻ അവകാശപ്പെട്ട് ദിവസങ്ങൾക്ക് ശേഷമാണ് ലഷ്കറെ തയിബയുടെ കമാൻഡർ ദുരൂഹ സാഹചര്യത്തിൽ മരിക്കുന്നത്.
മുംബൈ ഭീകരാക്രമണത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്ത ലഷ്കറെ തയിബയുടെ ഭീകരർ കഴിഞ്ഞ മൂന്നോ നാലോ വർഷത്തിനിടയിൽ പാക്കിസ്ഥാനിലേയും പാക്ക് അധിനിവേശ കാശ്മീരിലെയും വിവിധ ഭാഗങ്ങളിൽ കൊല്ലപ്പെട്ടതായി ഇന്ത്യ തിരയുന്ന റിസ്വാൻ ഹനീഫാണ് വിഡിയോ സന്ദേശത്തിലൂടെ വെളിപ്പെടുത്തൽ നടത്തിയത്.
