വൻകൂവർ: കാനഡയിലെ ബ്രിട്ടീഷ് കൊളംബിയയിൽ പടർന്ന കാട്ടുതീയിൽ സമ്മർലാൻഡിൽ 80കാരിക്ക് ദാരുണാന്ത്യം. മെഡോ വാലിയിലെ വീട്ടിൽനിന്ന് ബന്ധുവിനൊപ്പം സുരക്ഷിത കേന്ദ്രത്തിലേക്ക് മാറുന്നതിനിടെയാണ് വയോധിക മരിച്ചത്.ശനിയാഴ്ച പുലർച്ചെ ഒരു മണിയോടെയാണ് മരണം റിപ്പോർട്ട് ചെയ്തതെന്ന് റോയൽ കനേഡിയൻ മൗണ്ടഡ് പൊലീസ് (RCMP) അറിയിച്ചു. കാട്ടുതീയിൽ നിന്നുണ്ടായ ആഘാതമാണ് മരണകാരണമെന്നാണ് പ്രാഥമിക സംശയമെങ്കിലും ഇക്കാര്യം സ്ഥിരീകരിക്കാൻ ബി.സി. കൊറോണേഴ്സ് സർവീസ് വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

വെള്ളിയാഴ്ച വൈകുന്നേരമാണ് ‘ബാൾഡ് റേഞ്ച്’ കാട്ടുതീ പടർന്നുതുടങ്ങിയത്. വരണ്ട കാലാവസ്ഥയും ശക്തമായ കാറ്റും കാരണം തീ അതിവേഗം നിയന്ത്രണാതീതമായി വ്യാപിച്ചു. ഫോൾഡർ, മെഡോ വാലി മേഖലകളിലേക്ക് തീ പടർന്നതോടെ ഒകനാഗൻ തടാകത്തിന്റെ ദിശയിലേക്കും തീ വ്യാപിക്കുകയായിരുന്നു.
കാട്ടുതീയുടെ പശ്ചാത്തലത്തിൽ സമ്മർലാൻഡിലും സമീപപ്രദേശങ്ങളിലുമായി 20,000ത്തിലധികം പേരെ അടിയന്തരമായി വീടുകളിൽനിന്ന് ഒഴിപ്പിച്ചു. മേഖലയിൽ രക്ഷാപ്രവർത്തനങ്ങളും ദുരിതാശ്വാസ നടപടികളും പുരോഗമിക്കുകയാണ്.കാട്ടുതീയിൽ നിന്നുള്ള പുകപടലങ്ങൾ വ്യാപിച്ചതോടെ പ്രദേശത്തെ വായുഗുണനിലവാരവും മോശമായിട്ടുണ്ട്. തീ നിയന്ത്രണവിധേയമാക്കാനുള്ള ശ്രമങ്ങൾ തുടരുകയാണ്.
