ബൊഗോട്ട: പടിഞ്ഞാറൻ കൊളംബിയയിൽ തിങ്കളാഴ്ച പുലർച്ചെയുണ്ടായ ശക്തമായ ഭൂചലനത്തിൽ 77 പേർ മരിച്ചതായി റിപ്പോർട്ട്. നിരവധി നഗരങ്ങളിൽ കെട്ടിടങ്ങൾ തകർന്നുവീണതോടെ നിരവധി പേർ കെട്ടിടാവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങിക്കിടക്കുന്നു. രക്ഷാപ്രവർത്തനം തുടരുകയാണ്.
റിക്ടർ സ്കെയിലിൽ 7.4 തീവ്രത രേഖപ്പെടുത്തിയ ഭൂചലനത്തിന്റെ പ്രഭവകേന്ദ്രം പസഫിക് തീരത്തെ ചോക്കോ പ്രവിശ്യയിലെ സാൻ ഹോസെ ഡെൽ പാൽമറിന് സമീപമായിരുന്നു. 107 കിലോമീറ്റർ ആഴത്തിലാണ് ഭൂചലനം ഉണ്ടായതെന്നാണ് യു.എസ്. ജിയോളജിക്കൽ സർവേയുടെ കണക്ക്.
റിസറാൾഡ പ്രവിശ്യയിലാണ് ഏറ്റവും കൂടുതൽ മരണം റിപ്പോർട്ട് ചെയ്തത്. ഇവിടെ 42 പേർ മരിച്ചതായി ഗവർണർ ജുവാൻ ഡിയാഗോ പാറ്റിനോ അറിയിച്ചു. പെരേര നഗരത്തിൽ കെട്ടിടങ്ങൾ തകർന്നുവീണതിന്റെ ദൃശ്യങ്ങളും പുറത്തുവന്നു.
കാലി നഗരത്തിൽ 25 കെട്ടിടങ്ങൾ തകർന്നതായും നിരവധി പേർ കുടുങ്ങിക്കിടക്കുന്നതായും മേയർ അലജാൻഡ്രോ എഡർ പറഞ്ഞു. രണ്ട് പേരെ ജീവനോടെ രക്ഷപ്പെടുത്തിയതായും കൂടുതൽ പേരെ കണ്ടെത്താനുള്ള ശ്രമം തുടരുന്നതായും അദ്ദേഹം അറിയിച്ചു.മനിസാലസിൽ മൂന്ന് പേരും ബ്യൂണവെൻചുറയിൽ ഒരാളും മരിച്ചതായി പ്രാദേശിക അധികൃതർ അറിയിച്ചു. ക്വിബ്ദോ ഉൾപ്പെടെയുള്ള പ്രദേശങ്ങളിലും കാര്യമായ നാശനഷ്ടങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്.

ഭൂചലനത്തെ തുടർന്ന് പെരേര, മനിസാലസ്, ക്വിബ്ദോ, അർമേനിയ, കാർട്ടാഗോ, ബ്യൂണവെൻചുറ എന്നിവിടങ്ങളിലെ വിമാനത്താവളങ്ങളിൽ സർവീസുകൾ താൽക്കാലികമായി നിർത്തിവച്ചു. ഘടനാപരമായ സുരക്ഷാ പരിശോധനകൾക്കായാണ് സർവീസുകൾ നിർത്തിയതെന്ന് അധികൃതർ അറിയിച്ചു.
കൊളംബിയയിലെ 32 പ്രവിശ്യാ തലസ്ഥാനങ്ങളിലും ഭൂചലനം അനുഭവപ്പെട്ടതായി ദുരന്തനിവാരണ അധികൃതർ അറിയിച്ചു. ഭൂചലനത്തിന് പിന്നാലെ സുനാമി ഭീഷണിയില്ലെന്ന് യു.എസ്. സുനാമി മുന്നറിയിപ്പ് സംവിധാനം വ്യക്തമാക്കി.
രക്ഷാപ്രവർത്തകർ തകർന്ന കെട്ടിടങ്ങളുടെ അവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങിയവർക്കായി തിരച്ചിൽ തുടരുകയാണ്. മരണസംഖ്യ ഇനിയും ഉയരാൻ സാധ്യതയുണ്ടെന്നാണ് അധികൃതരുടെ വിലയിരുത്തൽ.
