മസ്‌കറ്റ്: കടലിലും തീരപ്രദേശങ്ങളിലും എണ്ണപ്പാടകൾ കണ്ടെത്തിയ സാഹചര്യത്തിൽ പൊതുജനങ്ങൾക്കും വിനോദസഞ്ചാരികൾക്കും ജാഗ്രതാ നിർദേശവുമായി ഒമാൻ പരിസ്ഥിതി അതോറിറ്റി. എണ്ണപ്പാടകൾ കണ്ടെത്തിയ പ്രദേശങ്ങളിലെ കടൽവെള്ളത്തിൽ നീന്തുകയോ മറ്റ് വിനോദങ്ങളിൽ ഏർപ്പെടുകയോ ചെയ്യരുതെന്ന് അതോറിറ്റി മുന്നറിയിപ്പ് നൽകി.
കടലിലെയും തീരപ്രദേശങ്ങളിലെയും പാരിസ്ഥിതിക സ്ഥിതിഗതികൾ അതോറിറ്റി നിരീക്ഷിച്ചുവരികയാണ്. മുൻകരുതൽ നടപടികളുടെ ഭാഗമായാണ് തീരപ്രദേശങ്ങൾ സന്ദർശിക്കുന്നവർക്കായി പ്രത്യേക സുരക്ഷാ നിർദേശങ്ങൾ പുറപ്പെടുവിച്ചിരിക്കുന്നത്.
തീരത്ത് എണ്ണപ്പാടകൾ ശ്രദ്ധയിൽപ്പെട്ടാൽ അവയിൽ നേരിട്ട് സ്പർശിക്കുകയോ സ്വയം നീക്കം ചെയ്യാൻ ശ്രമിക്കുകയോ ചെയ്യരുതെന്ന് അധികൃതർ നിർദേശിച്ചു. എണ്ണമാലിന്യങ്ങൾ നീക്കം ചെയ്യുന്നതിനായി വിദഗ്ധരടങ്ങിയ പ്രത്യേക സംഘത്തെ ചുമതലപ്പെടുത്തിയിട്ടുണ്ട്. അതിനാൽ പൊതുജനങ്ങൾ ഇത്തരം പ്രവർത്തനങ്ങളിൽ സ്വമേധയാ ഇടപെടരുതെന്നും പരിസ്ഥിതി അതോറിറ്റി വ്യക്തമാക്കി.

കടലിലോ തീരപ്രദേശങ്ങളിലോ എണ്ണപ്പാടകൾ കണ്ടെത്തുകയോ പരുക്കേറ്റതോ ചത്തതോ ആയ കടൽജീവികളെ ശ്രദ്ധയിൽപ്പെടുകയോ ചെയ്താൽ ഉടൻ അധികൃതരെ വിവരമറിയിക്കണം. ഇതിനായി 93930088 എന്ന ഹെൽപ്പ് ലൈൻ നമ്പറിൽ ബന്ധപ്പെടാമെന്ന് പരിസ്ഥിതി അതോറിറ്റി അറിയിച്ചു.
തീരപ്രദേശങ്ങളിലെത്തുന്നവർ അധികൃതരുടെ നിർദേശങ്ങൾ കർശനമായി പാലിക്കണമെന്നും എണ്ണപ്പാടകൾ കാണപ്പെടുന്ന മേഖലകളിൽ നിന്ന് വിട്ടുനിൽക്കണമെന്നും അധികൃതർ ആവശ്യപ്പെട്ടു.
