കൊച്ചി: സ്കൂൾ ക്വിസിൽ വി.ഡി സവർക്കറെ പുകഴ്ത്തുന്ന തരത്തിലുള്ള ചോദ്യം ഉൾപ്പെടുത്തിയതുമായി ബന്ധപ്പെട്ട് അധ്യാപകൻ ഗുരുപ്രസാദിനെ സസ്പെൻഡ് ചെയ്ത സർക്കാർ നടപടി സ്റ്റേ ചെയ്യാൻ ഹൈക്കോടതി വിസമ്മതിച്ചു. സർക്കാരിന്റെ അധികാരത്തിൽ ഇടപെടുന്നില്ലെന്ന് വ്യക്തമാക്കിയ കോടതി, വിഷയത്തിൽ അന്വേഷണം നടത്തി അച്ചടക്ക നടപടി സ്വീകരിക്കാൻ സർക്കാരിന് അധികാരമുണ്ടെന്നും വ്യക്തമാക്കി.
സസ്പെൻഷൻ നടപടി ചോദ്യം ചെയ്ത് അധ്യാപകൻ സമർപ്പിച്ച ഹർജിയാണ് ഹൈക്കോടതി പരിഗണിച്ചത്. ഏത് സാഹചര്യത്തിലാണ് അധ്യാപകനെ സസ്പെൻഡ് ചെയ്തതെന്ന് വിശദീകരിക്കാൻ സർക്കാരിനോട് കോടതി ആവശ്യപ്പെട്ടു. ഹർജി തിങ്കളാഴ്ച വീണ്ടും പരിഗണിക്കും.
മഞ്ചേശ്വരം, കുമ്പള, കാസർകോട് ഉപജില്ലകളിലെ സ്കൂളുകൾക്കായി വിദ്യാഭ്യാസ വകുപ്പ് നൽകിയ ചോദ്യാവലിയിലാണ് വിവാദമായ ചോദ്യം ഉൾപ്പെട്ടിരുന്നത്. എൽപി വിഭാഗം വിദ്യാർഥികൾക്കായി തയ്യാറാക്കിയ ‘ഫ്രീഡം ക്വിസ്’ ചോദ്യാവലിയിലായിരുന്നു സവർക്കറുമായി ബന്ധപ്പെട്ട ചോദ്യം.

‘ബ്രിട്ടീഷുകാരുടെ കയ്യിൽ നിന്ന് ഏറ്റവും കൂടുതൽ ശിക്ഷ ലഭിച്ച സ്വാതന്ത്ര്യസമര സേനാനി ആര്?’ എന്ന ചോദ്യത്തിന് ഉത്തരമായി വി.ഡി. സവർക്കറെയാണ് ചോദ്യാവലിയിൽ നൽകിയിരുന്നത്. ചോദ്യം സവർക്കറെ മഹത്വവൽക്കരിക്കുന്നതാണെന്ന വിമർശനത്തെ തുടർന്നാണ് അധ്യാപകനെതിരെ സർക്കാർ നടപടി സ്വീകരിച്ചത്.
സസ്പെൻഷനെതിരെ അധ്യാപകൻ ഹൈക്കോടതിയെ സമീപിച്ചതോടെയാണ് വിഷയം കോടതിയുടെ പരിഗണനയിലെത്തിയത്. നിലവിൽ സസ്പെൻഷന് സ്റ്റേ അനുവദിക്കാതിരുന്ന കോടതി, സർക്കാർ നടപടിയുടെ സാഹചര്യം വിശദീകരിക്കണമെന്ന് നിർദേശിച്ചിരിക്കുകയാണ്. സർക്കാർ വിശദീകരണം നൽകിയ ശേഷം ഹർജിയിൽ കൂടുതൽ വാദം കേൾക്കും.
