ചെന്നൈ: തമിഴ്നാട് മുഖ്യമന്ത്രിയായ വിജയ് ആരോഗ്യ ഇൻഷുറൻസ് പരിധി അഞ്ച് ലക്ഷത്തിൽ നിന്ന് 25 ലക്ഷമായി ഉയർത്തി. മുഖ്യമന്ത്രിയുടെ ആരോഗ്യ ഇൻഷുറൻസ് പദ്ധതിയുടെ പരിരക്ഷയാണ് അഞ്ചിരട്ടിയായി വർധിപ്പിച്ചത്.ചികിത്സ ഓരോ പൗരന്റെയും മൗലികാവകാശമായി കാണണമെന്ന നിലപാട് വ്യക്തമാക്കിയാണ് ഇൻഷുറൻസ് പരിധി ഉയർത്താനുള്ള തീരുമാനം വിജയ് പ്രഖ്യാപിച്ചത്. വരുമാനം, പ്രദേശം തുടങ്ങിയ വ്യത്യാസങ്ങളില്ലാതെ എല്ലാവർക്കും മികച്ച ആരോഗ്യപരിരക്ഷ ഉറപ്പാക്കുകയാണ് സർക്കാരിന്റെ ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു.

ഇൻഷുറൻസ് പരിരക്ഷ വർധിപ്പിക്കുന്നതിനൊപ്പം സംസ്ഥാനത്തെ ആരോഗ്യ മേഖലയിലെ അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിനുള്ള നടപടികളും സ്വീകരിക്കുമെന്ന് വിജയ് വ്യക്തമാക്കി. പൊതുജനങ്ങൾക്ക് മികച്ച ചികിത്സാ സൗകര്യങ്ങൾ ഉറപ്പാക്കുന്നതിനാണ് സർക്കാർ മുൻഗണന നൽകുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
അതേസമയം, എംഎൽഎമാർക്ക് വാഹനവും പ്രത്യേക അലവൻസും അനുവദിക്കുന്ന നടപടിയും മുഖ്യമന്ത്രി പ്രഖ്യാപിച്ചു. മണ്ഡലങ്ങളിലെ വികസന പ്രവർത്തനങ്ങൾ നേരിട്ട് വിലയിരുത്താനും പ്രവർത്തനങ്ങൾ കൂടുതൽ കാര്യക്ഷമമായി ഏകോപിപ്പിക്കാനും ഇത് സഹായിക്കുമെന്ന് വിജയ് പറഞ്ഞു.
സർക്കാർ ജീവനക്കാരായ സ്ത്രീകൾക്ക് മൂന്നാമത്തെ പ്രസവത്തിനും 12 ആഴ്ച പ്രസവാവധി അനുവദിക്കുമെന്നും മുഖ്യമന്ത്രി പ്രഖ്യാപിച്ചു. സ്ത്രീകളുടെ ക്ഷേമവും കുടുംബസൗഹൃദ തൊഴിൽ അന്തരീക്ഷവും ലക്ഷ്യമിട്ടുള്ള നടപടികളുടെ ഭാഗമായാണ് തീരുമാനം.
