വൻകൂവർ: ബ്രിട്ടീഷ് കൊളംബിയയിലെ വെസ്റ്റ് കൂറ്റനേ മേഖലയിൽ മനുഷ്യരുമായി അടുത്തിടപഴകിയിരുന്ന ഗ്രിസ്ലി കരടി കുടുംബത്തിലെ മൂന്നാമത്തെ കരടിയെയും അധികൃതർ വെടിവെച്ചു കൊന്നു. നെൽസൺ നഗരത്തിൽ സ്ഥിരമായി എത്തിയിരുന്ന അമ്മക്കരടിയും മൂന്ന് കുഞ്ഞുങ്ങളുമടങ്ങുന്ന കുടുംബത്തിലെ അമ്മക്കരടിയെയും ഒരു കുഞ്ഞിനെയും നേരത്തെ കൊലപ്പെടുത്തിയിരുന്നു. മറ്റ് രണ്ട് കുഞ്ഞുങ്ങളെ മാറ്റിപ്പാർപ്പിച്ചെങ്കിലും ആൺകരടി വീണ്ടും ജനവാസമേഖലയിൽ എത്തിയതോടെയാണ് അധികൃതർ നടപടി സ്വീകരിച്ചത്.

മനുഷ്യരുടെ ഭക്ഷണം പതിവായി കഴിച്ചിരുന്ന കരടികൾ അപകടസാധ്യതയുള്ളവയായി മാറിയിരുന്നുവെന്ന് വന്യജീവി അധികൃതർ പറഞ്ഞു. വരൾച്ചയെ തുടർന്ന് കാട്ടിലെ ഭക്ഷ്യലഭ്യത കുറഞ്ഞതിനാൽ കൂടുതൽ കരടികൾ ജനവാസമേഖലകളിലേക്ക് എത്താൻ സാധ്യതയുണ്ടെന്ന് അധികൃതർ മുന്നറിയിപ്പ് നൽകി.
മാലിന്യം, പഴവർഗങ്ങൾ, പക്ഷിത്തീറ്റ തുടങ്ങിയ കരടികളെ ആകർഷിക്കുന്ന വസ്തുക്കൾ വീടുകൾക്ക് സമീപത്ത് നിന്ന് നീക്കം ചെയ്യണമെന്ന് അധികൃതർ ജനങ്ങളോട് ആവശ്യപ്പെട്ടിട്ടുണ്ട്.
