തിരുവനന്തപുരം: സംസ്ഥാനത്തെ വൈദ്യുതി പ്രതിസന്ധി ഉടൻ പരിഹരിക്കാനാകില്ലെന്ന് വൈദ്യുതി മന്ത്രി സണ്ണി ജോസഫ്. പ്രതിസന്ധി സ്വിച്ചിട്ടാൽ പരിഹരിക്കാവുന്ന പ്രശ്നമല്ലെന്നും അത്ഭുതങ്ങൾ പ്രവർത്തിച്ച് പരിഹരിക്കാനാകില്ലെന്നും മന്ത്രി വ്യക്തമാക്കി. സംസ്ഥാനത്ത് വൈദ്യുതി നിയന്ത്രണം തുടരുമെന്നും അദ്ദേഹം അറിയിച്ചു.
വൈദ്യുതി ഉത്പാദനം കുറഞ്ഞതും ഉപഭോഗം വർധിച്ചതുമാണ് നിലവിലെ പ്രതിസന്ധിക്ക് പ്രധാന കാരണമെന്ന് മന്ത്രി പറഞ്ഞു. ആവശ്യമായ വൈദ്യുതി ഉടൻ വാങ്ങാൻ കഴിയാത്ത സാഹചര്യമാണ് നിലവിലുള്ളതെന്നും അദ്ദേഹം വ്യക്തമാക്കി. മുൻ സർക്കാരിന്റെ വീഴ്ചയാണ് ഇപ്പോഴത്തെ പ്രതിസന്ധിക്ക് കാരണമെന്നും മന്ത്രി ആരോപിച്ചു.
കെഎസ്ഇബി ചെയർമാനും ഉദ്യോഗസ്ഥരുമായി വിഷയം ചർച്ച ചെയ്തതായി മന്ത്രി അറിയിച്ചു. പ്രതിസന്ധിയുമായി ബന്ധപ്പെട്ട് അഡ്വക്കേറ്റ് ജനറലുമായി ഇന്ന് കൂടിക്കാഴ്ച നടത്തും. വിഷയം കേന്ദ്ര സർക്കാരിന്റെ ശ്രദ്ധയിൽപ്പെടുത്താനുള്ള ശ്രമങ്ങളും തുടരും.
രാത്രികാലങ്ങളിലെ വൈദ്യുതി ഉപയോഗം വലിയ തോതിൽ ഉയരുന്നതാണ് മറ്റൊരു വെല്ലുവിളി. സോളാർ വൈദ്യുതി ഉത്പാദനം വർധിച്ചിട്ടുണ്ടെങ്കിലും അത് സംഭരിക്കുന്നതിനുള്ള സംവിധാനങ്ങൾ സംസ്ഥാനത്ത് പര്യാപ്തമല്ല. ഇതിന് പരിഹാരമായി ബാറ്ററി എനർജി സ്റ്റോറേജ് സംവിധാനം പരിഗണിക്കുന്നുണ്ടെന്നും മന്ത്രി പറഞ്ഞു.
വൈദ്യുതി പ്രതിസന്ധി മറികടക്കുന്നതിനായി എറണാകുളം ബ്രഹ്മപുരം കേന്ദ്രീകരിച്ച് പുതിയ പ്ലാന്റ് ആരംഭിക്കുന്നതിനുള്ള നടപടികൾ പുരോഗമിക്കുകയാണെന്നും സണ്ണി ജോസഫ് അറിയിച്ചു.
700 മെഗാവാട്ടിന്റെ കുറവ്
പവർ എക്സ്ചേഞ്ചിൽ നിന്ന് ആവശ്യത്തിന് വൈദ്യുതി ലഭിക്കാത്തതാണ് നിലവിലെ പ്രതിസന്ധിക്ക് പ്രധാന കാരണമെന്ന് കെഎസ്ഇബി ചെയർമാൻ എം.ജി. രാജമാണിക്യം വ്യക്തമാക്കി. ഇന്നലെ 700 മെഗാവാട്ടിന്റെ കുറവാണ് ഉണ്ടായത്. പീക്ക് അവറിലെ വൈദ്യുതി ആവശ്യകത 5,008 മെഗാവാട്ടിലെത്തിയെന്നും അദ്ദേഹം പറഞ്ഞു.

വൈദ്യുതി നിയന്ത്രണം സംബന്ധിച്ച അറിയിപ്പ് ഉപഭോക്താക്കളുടെ രജിസ്റ്റർ ചെയ്ത മൊബൈൽ നമ്പറുകളിലേക്ക് എസ്എംഎസ് ആയി ലഭിക്കുമെന്നും കെഎസ്ഇബി ചെയർമാൻ അറിയിച്ചു. രാത്രികാല വൈദ്യുതി നിയന്ത്രണം ഇന്നലെയും സംസ്ഥാനത്തെ ജനജീവിതത്തെ ബാധിച്ചിരുന്നു.
കാലാവസ്ഥാ മാറ്റവും പ്രതിസന്ധിക്ക് കാരണം
കാലാവസ്ഥാ മാറ്റത്തിന്റെ സ്വാധീനം, അണക്കെട്ടുകളിലെ ജലനിരപ്പ് കുറയുന്നത്, ദേശീയതലത്തിലെ വൈദ്യുതി ലഭ്യതയിലെ കുറവ് തുടങ്ങിയ ഘടകങ്ങളാണ് വൈദ്യുതി നിയന്ത്രണത്തിലേക്ക് നയിച്ചതെന്ന് കെഎസ്ഇബി വിശദീകരിച്ചു.
എൽനിനോ പ്രതിഭാസത്തെ തുടർന്ന് മഴ കുറഞ്ഞതും അന്തരീക്ഷ താപനില ഉയർന്നതും വൈദ്യുതി ഉപഭോഗം വർധിക്കാൻ കാരണമായി. പ്രത്യേകിച്ച് വൈകുന്നേരം ആറിന് ശേഷമുള്ള സമയങ്ങളിൽ വൈദ്യുതി ഉപയോഗം കുത്തനെ ഉയർന്നിട്ടുണ്ട്.
അതേസമയം, പവർ എക്സ്ചേഞ്ചുകളിൽ വൈദ്യുതി ലഭ്യത കുറഞ്ഞതും കേന്ദ്ര വൈദ്യുതി നിലയങ്ങളിലെ ഉത്പാദനം കുറഞ്ഞതും സംസ്ഥാനത്തെ വൈദ്യുതി പ്രതിസന്ധി കൂടുതൽ രൂക്ഷമാക്കിയെന്നാണ് കെഎസ്ഇബിയുടെ വിലയിരുത്തൽ.
