ഒട്ടാവ : സിഗരറ്റ് വലിക്കുന്ന ‘കാളീദേവി’യുടെ പോസ്റ്റര്‍ നീക്കം ചെയ്യണമെന്നാവശ്യപ്പെട്ട് ഒട്ടാവയിലെ ഇന്ത്യന്‍ ഹൈ കമ്മീഷന്, കനേഡിയന്‍ അധികൃതർക്ക് കത്തയച്ചു. ലീന മണിമേഖല സംവിധാനം ചെയ്ത ”കാളി” ഡോക്യുമെന്ററി പ്രദർശിപ്പിക്കുന്ന ആഗാ ഖാന് മ്യൂസിയം അധികൃതർക്കും കത്ത് നല്‍കിയതായി ഹൈ കമ്മീഷൻ അറിയിച്ചു.
ചിത്രത്തില്‍ ഹിന്ദു ദൈവങ്ങളെ മോശമായി ചിത്രീകരിക്കുന്നുവെന്ന് വിവിധ ഹിന്ദു സംഘടനകളില്‍ നിന്നടക്കം പരാതി ലഭിച്ചിട്ടുണ്ടെന്ന് കത്തിൽ പറയുന്നു. ടൊറന്റോയിലെ ആഗാ ഖാന് മ്യൂസിയത്തില്‍ അണ്ടർ ദ ടെന്റ് പ്രൊജക്ടിന്റെ ഭാഗമായാണ് കാളി പ്രദർശിപ്പിക്കുന്നത്.
ലീന മണിമേഖല സംവിധാനം ചെയ്ത ഡോക്യുമെന്ററിയുടെ പോസ്റ്ററിൽ കാളീദേവിയെ പോലെ വസ്ത്രധാരണം ചെയ്ത സ്ത്രീ പുകവലിക്കുന്നതാണ് ചിത്രീകരിച്ചിരിക്കുന്നത്. പശ്ചാത്തലത്തിൽ എൽജിബിടി സമൂഹത്തിന്റെ ഫ്ലാഗും കാണാം. ഇതാണ് വിവാദങ്ങൾക്ക് വഴിവച്ചിരിക്കുന്നത്. കാളിദേവിയെ അപമാനിച്ചു എന്നാരോപിച്ച് മണിമേഖലക്കെതിരെ സമൂഹമാധ്യമങ്ങളിൽ വൻ പ്രതിഷേധം ഉയരുകയാണ്.
തമിഴ്നാട്ടിലെ മധുര സ്വദേശിയാണ് ലീന മണിമേഖല. പുതിയ ഡോക്യുമെന്ററിയുടെ പോസ്റ്റർ ശനിയാഴ്ചയാണ് പങ്കുവെച്ചത്. പ്രതിഷേധം ഉയർന്നതിന് പിന്നാലെ ഗൗ മഹാസഭയുടെ തലവൻ അജയ് ഗൗതം സിനിമ നിരോധിക്കണമെന്ന് ആവശ്യപ്പെട്ട് ദില്ലി പൊലീസിനും ആഭ്യന്തരമന്ത്രാലയത്തിനും പരാതി നൽകി. #ArrestLeenaManimekalai എന്ന ഹാഷ് ടാഗ് ട്വിറ്ററിൽ ട്രെന്റിംഗ് ആയിരിക്കുകയാണ്.
അതേസമയം, പ്രതിഷേധങ്ങളിൽ പ്രതികരണവുമായി സംവിധായിക രംഗത്തെത്തുകയും ചെയ്തു. ‘എനിക്ക് നഷ്ടപ്പെടാനൊന്നുമില്ല. ഒന്നിനെയും ഭയക്കാതെ സംസാരിക്കുന്നവർക്കൊപ്പം നിൽക്കാനാണ് ഇഷ്ടം. അതിന്റെ വില എന്റെ ജീവനാണെങ്കിൽ അത് നൽകാം’, എന്നായിരുന്നു ലീനയുടെ പ്രതികരണ ട്വീറ്റ്.
‘ടൊറന്റോയിലെ തെരുവുകളിൽ ഒരു സായാഹ്നത്തിൽ കാളി പ്രത്യക്ഷപ്പെടുമ്പോൾ ഉണ്ടാകുന്ന സംഭവങ്ങളെ ചുറ്റിപ്പറ്റിയാണ് സിനിമയുടെ ഇതിവൃത്തം. ചിത്രം കണ്ടാൽ ‘ലീന മണിമേഖലയെ അറസ്റ്റ് ചെയ്യുക’ എന്ന ഹാഷ്ടാഗ് ഇടാതെ, ‘ലവ് യു ലീന മണിമേഖലൈ’ എന്ന ഹാഷ്ടാഗാണ് ഇടുകയെന്നും സംവിധായിക തമിഴിൽ ട്വീറ്റ് ചെയ്തു.
