അഖില സുരേഷ്
ധനുഷ് നെൽസൻ ദിലീപ്കുമാറിന് കൈകൊടുക്കുന്നു എന്ന വാർത്തകൾ വന്നത് ഒരു വർഷം മുൻപാണ്. ആരാധകർക്കിടയിൽ ഏറെ ചർച്ച ചെയ്യപ്പെട്ടെങ്കിലും ഇരുവരും വ്യത്യസ്ത ചിത്രങ്ങൾ പ്രഖ്യാപിച്ച് രംഗത്തുവന്നു. അരുൺ മതേശരനൊപ്പം ധനുഷ് ‘ക്യാപ്റ്റൻ മില്ലർ’ പ്രഖ്യാപിച്ചപ്പോൾ രജനികാന്ത് ചിത്രം ‘ജയിലറു’മായി നെൽസനെത്തി.
എന്നാൽ ഒരുവർഷം മുൻപേ നെൽസൻ കഥപറഞ്ഞിരുന്നെന്നും ഇരുവരും സിനിമ ചെയ്യുകയാണെന്നുമാണ് പുതിയ വിവരം. സിനിമ ഏകദേശം ഉറപ്പിച്ചതായും ക്യാപ്റ്റൻ മില്ലർ പൂർത്തിയാക്കിയ ശേഷം ചിത്രീകരണം ആരംഭിക്കുമെന്നുമാണ് റിപ്പോർട്ട്.
അതേസമയം ‘ഡി50’ ജൂണിൽ തുടങ്ങുമെന്ന് റിപ്പോർട്ടുകൾ ഉണ്ടായിരുന്നതിനാൽ നെൽസൻ സംവിധാനം ചെയ്യുക ഇതേ സിനിമയാണെന്നാണ് അഭ്യൂഹങ്ങൾ. ‘ജയിലർ’ ആഗസ്റ്റ് 10ന് തിയേറ്ററുകളിലെത്തും. നിലവിൽ ഡബ്ബിംഗ് ജോലികൾ പൂർത്തിയായി വരികയാണ്. ക്യാപ്റ്റൻ മില്ലറിന്റെ ഫസ്റ്റ് ലുക്ക് ജൂണിലും ട്രെയിലർ ജൂലൈയിലും റിലീസ് ചെയ്യുമെന്ന് അണിയറക്കാർ അറിയിച്ചിട്ടുണ്ട്.
ക്യാപ്റ്റൻ മില്ലറിൽ ധനുഷിന് മൂന്ന് വേഷപ്പകർച്ചകളുണ്ട്. ആക്ഷന് പ്രാധാന്യമുള്ള കഥയാണ് ചിത്രത്തിന്റേത്. 1954ൽ റിലീസ് ചെയ്ത അകിര കുറസോവ ചിത്രം ‘സെവൻ സമുറായി’യുമായി ധനുഷ് ചിത്രത്തിന് ബന്ധമുണ്ടെന്ന് അരുൺ വ്യക്തമാക്കിയിരുന്നു.
ജയിലറിന്റെ റിലീസ് തീയതി വ്യക്തമാക്കി അനൗൺസ്മെന്റ് ടീസർ എത്തിയത് മെയ് നാലിനാണ്. സ്റ്റൈലിൽ നേർക്കുനേർ നിൽക്കുന്ന രജനിയേയും മോഹൻലാലിനേയും വീഡിയോയിൽ കാണാം.
പഴയലുക്കിൽ സ്വാഗിൽ ആണ് ലാൽ ഉള്ളത്. ശിവ രാജ്‌കുമാർ, ജാക്കി ഷ്‌റോഫ്, സുനിൽ ഷെട്ടി, തമന്ന, രമ്യാ കൃഷ്ണൻ, വിനായകൻ എന്നിവരെല്ലാം വീഡിയോയിൽ ഉണ്ട്. മോഹൻലാൽ-രജനി സംഘട്ടന രംഗങ്ങളും ചിത്രത്തിലുണ്ടെന്നാണ് വിവരം, എന്നാൽ വീഡിയോയിൽ ഇതേക്കുറിച്ചുള്ള സൂചനകളൊന്നും നൽകിയിട്ടില്ല.
