Tuesday, February 17, 2026

വടക്കു കിഴക്കൻ സംസ്ഥാനങ്ങളിൽ പ്രതിനിധികളില്ല; രാജ്യസഭയിലും പിന്നോട്ടോടി കോൺ​ഗ്രസ്

ന്യൂഡൽഹി : വടക്കു കിഴക്കൻ സംസ്ഥാനങ്ങളിൽ പ്രതിനിധികളില്ലാതായതോടെ രാജ്യസഭയിൽ ദുർബലരായി കോൺഗ്രസ്. ചരിത്രത്തിലാദ്യമായി ബിജെപി പ്രതിനിധികളുടെ എണ്ണം 100 കടന്നു. 1988ന് ശേഷം ചരിത്രത്തിൽ ആദ്യമായാണ് ഒരു രാഷ്ട്രീയ പാർട്ടി ഇത്രയും സീറ്റുകൾ നേടുന്നത്. വിവിധ സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പിനു മുമ്പ് 97 സീറ്റുകളുണ്ടാായിരുന്ന ബിജെപിക്ക് ഇന്ന് 101 സീറ്റുകളാണുള്ളത്.

വടക്കു കിഴക്കൻ സംസ്ഥാനങ്ങളിൽ നിന്നും കോൺഗ്രസിന് പ്രതിനിധികൾ ഇല്ലാതായതും ആദ്യമായാണ്. ഈ സംസ്ഥാനങ്ങളിൽ നിന്നുള്ള 14 സീറ്റുകളിൽ 13 എണ്ണവും ബിജെപിക്കും ഒരു സീറ്റിൽ സ്വതന്ത്രനുമാണുള്ളത്.

ഹിമാചൽ പ്രദേശ്, പഞ്ചാബ്, ഉത്തരാഖണ്ഡ്, ഉത്തർപ്രദേശ്, സിക്കിം, ഡൽഹി, ത്രിപുര, ഒഡീഷ, നാഗാലാൻഡ്, മണിപ്പൂർ, മിസോറാം, ഗോവ, തെലങ്കാന, ആന്ധ്രാ പ്രദേശ്, അസം, മേഘാലയ സംസ്ഥാനങ്ങളിൽ നിന്നും കോൺഗ്രസിന് പ്രതിനിധികളില്ല.

245 അംഗ രാജ്യസഭയിൽ 101 അംഗങ്ങളാണ് ബിജെപിക്കുള്ളത്. കോൺഗ്രസ് പ്രതിനിധികളുടെ എണ്ണം 33ൽ നിന്ന് 32 ആയി കുറഞ്ഞു. 13 അംഗങ്ങളുമായി തൃണമൂൽ കോൺഗ്രസാണ് മൂന്നാമതുള്ളത്. 10 അംഗങ്ങളുമായി ഡിഎംകെ, 9 അംഗങ്ങളുമായി ബിജെഡി, സിപിഎം, ടിആർഎസ്, വൈഎസ്ആർസിപി പാർട്ടികൾക്ക് ആറ് അംഗങ്ങളാണുള്ളത്. സഖ്യകക്ഷികളുടെ അംഗങ്ങൾക്കൂടി ചേരുമ്പോൾ എൻഡിഎക്ക് 123 അംഗങ്ങളാണ് രാജ്യസഭയിലുള്ളത്. 2014ൽ അധികാരത്തിൽ എത്തുമ്പോൾ ബിജെപിക്ക് 55 സീറ്റുകൾ മാത്രമാണ് ഉണ്ടായിരുന്നത്.

1988ൽ രാജീവ് ഗാന്ധി പ്രധാനമന്ത്രിയായിരുന്നപ്പോൾ നൂറ് അംഗങ്ങളാണ് കോൺഗ്രസിന് രാജ്യസഭയിൽ ഉണ്ടായിരുന്നത്. അന്ന് ബിജെപിക്ക് ലോക് സഭയിൽ രണ്ട് അംഗങ്ങൾ മാത്രമാണ് ഉണ്ടായിരുന്നത്.

എന്നാൽ ജൂലൈക്ക് ശേഷം രാജ്യസഭയിൽ പാ‍ർട്ടികളുടെ അംഗബലം മാറുമെന്ന് ഇക്കണോമിക് ടൈംസ് റിപ്പോ‍ർട്ട് ചെയ്യുന്നു. സമാജ് വാദി പാർട്ടി, ആം ആദ്മി പാർട്ടി എന്നിവയുടെ പ്രതിനിധികളുടെ എണ്ണം വർദ്ധിക്കും. പഞ്ചാബിൽ ഇതിനോടകം ആം ആദ്മി പാർട്ടി അഞ്ച് സീറ്റുകൾ നേടിയിട്ടുണ്ട്. അതോടെ എഎപി പ്രതിനിധികളുടെ എണ്ണം എട്ടാകും. പ്രതിപക്ഷ പാ‍ർട്ടികൾ ബിജെപിക്കെതിരെ കൈ കോർത്താൽ മാത്രമേ രാജ്യസഭയിൽ ഇനി ശക്തമായ സംവാദം ഉണ്ടാകൂ എന്ന സ്ഥിതി സംജാതമായിരിക്കുകയാണ്.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!