കാല്‍ഗറി : പൊതുജനാരോഗ്യത്തെ ബാധിക്കുന്ന രീതിയിൽ ശബ്ദമലിനീകരണം സൃഷ്ടിക്കുന്ന വാഹനങ്ങൾക്കെതിരെ നിയമനടപടികള്‍ ശക്തമാക്കി കാല്‍ഗറി സിറ്റി. വാഹന ശബ്‌ദം കുറയ്ക്കാനും വിവിധ പ്രദേശങ്ങളിലെ ജീവിത നിലവാരം മെച്ചപ്പെടുത്താനും തങ്ങളുടെ ട്രാഫിക് സുരക്ഷാ ടീം പ്രവർത്തിക്കുന്നുണ്ടെന്നും സിറ്റി അധികൃതർ അറിയിച്ചു. ഇത്തരത്തിൽ വാഹനം ഓടിക്കുന്നവർക്കെതിരെ പിഴ ഈടാക്കുമെന്നും സിറ്റി അധികൃതർ പറഞ്ഞു. നിയമപരമായ ശബ്ദ പരിധിക്ക് മുകളിൽ വാഹനം ഓടിക്കുന്നവർക്ക് 270 ഡോളറും ശബ്ദ നിലവാര പരിശോധന പാലിക്കാത്തവർക്ക് 300 ഡോളറും പിഴ ഈടാക്കും. പീസ് ഉദ്യോഗസ്ഥർക്ക് നിയമലംഘനങ്ങൾ എളുപ്പത്തിൽ റിപ്പോർട്ട് ചെയ്യാൻ സഹായകമാകുന്ന രീതിൽ 2024-ൽ, കാൽഗറിയിലെ ഗതാഗത നിയമത്തിൽ ഭേദഗതി വരുത്താൻ കൗൺസിൽ അംഗീകാരം നൽകിയിരുന്നു.

ആഫ്റ്റര്‍മാര്‍ക്കറ്റ് മഫ്‌ളറുകള്‍ സ്ഥാപിക്കുന്നതോ എക്‌സ്‌ഹോസ്റ്റ് സിസ്റ്റങ്ങള്‍ മാറ്റുന്നതോ പോലുള്ള ശബ്‌ദം വർധിപ്പിക്കുന്നതിനായി വാഹനം പരിഷ്‌ക്കരിക്കുന്നത് വാഹന ഉടമകള്‍ക്ക് പിഴ ചുമത്താനും കാരണമാകും. ശബ്ദമലിനീകരണം കണ്ടെത്തുന്നതിനും രേഖപ്പെടുത്തുന്നതിനും കാലിബ്രേറ്റഡ് ഡെസിബൽ മീറ്ററുകൾ, സൗണ്ട് സെൻസറുകൾ, ബോഡി – വോൺ കാമറകൾ എന്നിവയുൾപ്പെടെയുള്ള നൂതന ഉപകരണങ്ങൾ ട്രാഫിക് സുരക്ഷാ ടീം ഉപയോഗിക്കുന്നുണ്ടെന്ന് സിറ്റി അധികൃതർ വിശദീകരിച്ചു.

കനത്ത ഗതാഗതക്കുരുക്കും ശബ്ദമലിനീകരണവും റിപ്പോർട്ട് ചെയ്ത പ്രദേശങ്ങളിലാണ് എൻഫോഴ്‌സ്‌മെൻ്റ് ശ്രദ്ധ കേന്ദ്രീകരിക്കുന്നതെന്ന് അധികൃതർ വ്യക്തമാക്കി. ശബ്ദമലിനീകരണം സൃഷ്ടിക്കുന്ന വാഹനങ്ങളെക്കുറിച്ച് പൊതുജനങ്ങൾക്ക് 311 (ഫോൺ, ആപ്പ് അല്ലെങ്കിൽ ഓൺലൈൻ) വഴി റിപ്പോർട്ട് ചെയ്യാം. കൂടാതെ അടിയന്തര സുരക്ഷാ പ്രശ്‌നങ്ങൾ 911 വഴി കാൽഗറി പൊലീസിനെ അറിയിക്കണമെന്നും സിറ്റി അധികൃതർ നിർദ്ദേശിച്ചു.