ടെൽ അവീവ് : വടക്കൻ ഗാസയിൽനിന്ന് ആളുകൾ ഒഴിഞ്ഞുപോകണമെന്ന മുന്നറിയിപ്പുമായി ഇസ്രയേൽ സൈന്യം. ഗാസയിൽ വെടിനിർത്തലിനും ബന്ദികളെ തിരിച്ചെത്തിക്കാനുമുള്ള ട്രംപിന്റെ ആഹ്വാനത്തിനിടയിലാണ് വടക്കൻ ഗാസയിൽ ഇസ്രയേൽ ആക്രമണം കടുപ്പിക്കാൻ ഒരുങ്ങുന്നത്. ഗാസയിലുണ്ടായ ഇസ്രയേൽ ആക്രമണത്തിൽ ഇന്നലെ മാത്രം 11 പേർ കൊല്ലപ്പെട്ടിരുന്നു. ഇതേസമയം, വെടിനിർത്തലിന് യുഎസ് പിന്തുണയോടെ ഈജിപ്തും ഖത്തറും നടത്തുന്ന മധ്യസ്ഥശ്രമങ്ങൾ പുരോഗമിക്കുകയാണ്. ഇസ്രയേൽ പ്രധാനമന്ത്രി ബെന്യാമിൻ നെതന്യാഹു അടുത്തയാഴ്ച യുഎസ് സന്ദർശിക്കുമെന്ന സൂചനകൾക്കിടെ, അദ്ദേഹത്തിനെതിരായ അഴിമതിക്കേസിലെ ഈയാഴ്ചത്തെ വിചാരണ ടെൽ അവീവ് കോടതി റദ്ദാക്കി.

‘ഗാസയിൽ ധാരണയിലെത്തൂ, ബന്ദികളെ തിരിച്ചെത്തിക്കൂ’ എന്ന് ട്രംപ് സോഷ്യൽ മീഡിയ പോസ്റ്റിൽ കുറിച്ചിരുന്നു. സൈനിക ഉദ്യോഗസ്ഥർ നെതന്യാഹുവിനെ കാണാനിരിക്കെയാണ് ട്രംപിന്റെ പോസ്റ്റ്. വടക്കൻ ഗാസയിലെ ആക്രമണം ബന്ദികളുടെ ജീവൻ അപകടത്തിലാക്കിയേക്കുമെന്ന് ഉദ്യോഗസ്ഥർ അറിയിക്കുമെന്നാണ് സൂചന. 20 ഇസ്രയേൽ സ്വദേശികളെങ്കിലും ഹമാസിന്റെ ബന്ദികളായുണ്ടെന്നാണു വിവരം. യുദ്ധം അവസാനിപ്പിച്ചുകൊണ്ടുള്ള ധാരണയ്ക്ക് ശേഷമേ ബന്ദികളെ വിട്ടുകൊടുക്കുകയുള്ളൂവെന്ന് ഹമാസ് വ്യക്തമാക്കിയിട്ടുണ്ട്.
