Thursday, June 25, 2026

ട്രംപിന് തിരിച്ചടി; തിരഞ്ഞെടുപ്പ് നിയന്ത്രണ ഉത്തരവിന് ഫെഡറൽ കോടതിയുടെ വിലക്ക്

വാഷിങ്ടൺ: യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് കൊണ്ടുവന്ന തിരഞ്ഞെടുപ്പ് പരിഷ്‌കരണ നടപടികൾക്ക് ഫെഡറൽ കോടതിയുടെ തിരിച്ചടി. വോട്ടർ രജിസ്‌ട്രേഷനായി പൗരത്വം തെളിയിക്കുന്ന ഔദ്യോഗിക രേഖകൾ നിർബന്ധമാക്കുകയും തിരഞ്ഞെടുപ്പ് നടപടികളിൽ കൂടുതൽ ഫെഡറൽ നിയന്ത്രണം ഏർപ്പെടുത്തുകയും ചെയ്യാനുള്ള ട്രംപിന്റെ ഉത്തരവിന് കോടതി വിലക്കേർപ്പെടുത്തി.

യുഎസ് ഭരണഘടന പ്രകാരം തിരഞ്ഞെടുപ്പ് നടത്തിപ്പും നിയമങ്ങളും നിയന്ത്രിക്കുന്നതിനുള്ള അധികാരം സംസ്ഥാനങ്ങൾക്കും കോൺഗ്രസിനുമാണുള്ളതെന്നും പ്രസിഡന്റിന് ഇക്കാര്യത്തിൽ ഏകപക്ഷീയമായി തീരുമാനമെടുക്കാനാകില്ലെന്നും കോടതി വ്യക്തമാക്കി. ട്രംപിന്റെ ഉത്തരവ് ഭരണഘടനാ വിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടിയാണ് ബോസ്റ്റണിലെ ഫെഡറൽ ജില്ലാ ജഡ്ജിയായ ഡെനിസ് കാസ്പർ വിധി പ്രസ്താവിച്ചത്.

വോട്ടർ രജിസ്‌ട്രേഷനിൽ പൗരത്വ രേഖ നിർബന്ധമാക്കുന്നതിനൊപ്പം, തിരഞ്ഞെടുപ്പ് ദിവസത്തിന് ശേഷം തപാൽ മാർഗം ലഭിക്കുന്ന വോട്ടുകൾ എണ്ണുന്നത് തടയാനും ട്രംപ് ശ്രമിച്ചിരുന്നു. നിയമാനുസൃതമായി രേഖപ്പെടുത്തിയ മെയിൽ-ഇൻ വോട്ടുകൾ പോലും പരിഗണിക്കരുതെന്ന നിലപാടാണ് ഉത്തരവിലുണ്ടായിരുന്നതെന്ന് കോടതി നിരീക്ഷിച്ചു.

കൂടാതെ, പുതിയ നിർദേശങ്ങൾ പാലിക്കാത്ത സംസ്ഥാനങ്ങൾക്ക് ഫെഡറൽ ധനസഹായം വെട്ടിക്കുറയ്ക്കാനുള്ള വ്യവസ്ഥയും ഉത്തരവിൽ ഉൾപ്പെടുത്തിയിരുന്നു. ഇത് സംസ്ഥാനങ്ങളുടെ ഭരണഘടനാപരമായ അധികാരങ്ങളിൽ കടന്നുകയറുന്നതാണെന്ന വിമർശനവും ഉയർന്നിരുന്നു.

അതേസമയം, കോടതി വിധിക്കെതിരെ അപ്പീൽ നൽകാനുള്ള സാധ്യത ട്രംപ് ക്യാമ്പ് പരിശോധിക്കുന്നതായി റിപ്പോർട്ടുകളുണ്ട്. ഇതിനിടെ, കോൺഗ്രസിന്റെ പിന്തുണയോടെ തിരഞ്ഞെടുപ്പ് നിയമങ്ങളിൽ മാറ്റം വരുത്തുന്നതിനായി ‘സേവ് അമേരിക്ക ആക്ട്’ എന്ന നിയമനിർമാണ ശ്രമവും ട്രംപ് അനുകൂലികൾ മുന്നോട്ടുവെക്കുന്നുവെന്നാണ് സൂചന.

കാലിഫോർണിയ, ന്യൂയോർക്ക് തുടങ്ങിയ സംസ്ഥാനങ്ങളിലെ ഡെമോക്രാറ്റിക് നേതാക്കളും അറ്റോർണി ജനറൽമാരും കോടതി വിധിയെ സ്വാഗതം ചെയ്തു. വോട്ടവകാശം സംരക്ഷിക്കുന്നതിലും തിരഞ്ഞെടുപ്പ് സംവിധാനത്തിന്റെ സ്വാതന്ത്ര്യം നിലനിർത്തുന്നതിലും നിർണായകമായ തീരുമാനമാണിതെന്നും പ്രതികരണം.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!