ടൊറന്റോ : നഗരത്തിലെ സ്പീഡ് കാമറകൾ വ്യാപകമായി നശിപ്പിക്കപ്പെടുന്നതായി റിപ്പോർട്ട്. ഈ മാസം മാത്രം ഇരുപതോളം കാമറകൾ നശിപ്പിക്കപ്പെട്ടതായി ടൊറന്റോ പൊലീസ് പറയുന്നു. അവന്യൂ റോഡിലും മൗണ്ട് പ്ലസന്റ് അവന്യൂവിലുമായി മൂന്ന് കാമറകൾ കൂടി കഴിഞ്ഞ ദിവസം മുറിച്ചുമാറ്റിയ നിലയിൽ കണ്ടെത്തി. നഗരത്തിലെ സ്കൂളുകൾക്കും ആശുപത്രികൾക്കും സമീപമുള്ള സുരക്ഷാ മേഖലകളിലാണ് ഈ കാമറകൾ സ്ഥാപിച്ചിട്ടുള്ളത്.
കഴിഞ്ഞ ആഴ്ച, നഗരത്തിലുടനീളമുള്ള 16 കാമറകൾ ഒറ്റ രാത്രിയിൽ വെട്ടിമാറ്റുകയോ നശിപ്പിക്കുകയോ ചെയ്തു. അതിനു ദിവസങ്ങൾക്ക് മുമ്പ്, പാർക്ക്‌സൈഡ് ഡ്രൈവിലെ സ്പീഡ് കാമറ ഈ വർഷം ഏഴാം തവണയും മുറിച്ചുമാറ്റി. ഇത്തരം സംഭവങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ടതിനെത്തുടർന്ന് ടൊറന്റോ സിറ്റി പൊലീസുമായി ചേർന്ന് കാമറകൾക്ക് കൂടുതൽ സുരക്ഷ ഒരുക്കാനുള്ള നടപടികൾ ആലോചിക്കുന്നതായി അധികൃതർ അറിയിച്ചു.

അതേസമയം, സ്പീഡ് കാമറകൾ പണം പിടുങ്ങാനുള്ള തന്ത്രം ആണെന്നും അവ നീക്കം ചെയ്യുമെന്നും ഒന്റാരിയോ പ്രീമിയർ ഡഗ് ഫോർഡ് അടുത്തിടെ പ്രസ്താവിച്ചിരുന്നു. എന്നാൽ, വേഗം കുറയ്ക്കാനും റോഡുകൾ സുരക്ഷിതമാക്കാനും കാമറകൾ സഹായിക്കുമെന്ന് ടൊറന്റോ പൊലീസ് മേധാവി മൈറോൺ ഡെംകിവ് പറഞ്ഞു. കൂടാതെ, പൊലീസ് മേധാവികളുടെ സംഘടനയും കാമറകൾക്ക് പിന്തുണ നൽകുകയും ഇവ നീക്കം ചെയ്യാനുള്ള തീരുമാനം പുനഃപരിശോധിക്കാൻ പ്രീമിയറിനോട് ആവശ്യപ്പെടുകയും ചെയ്തിട്ടുണ്ട്.
