ലണ്ടൻ: ബ്രിട്ടൻ ഇപ്പോൾ സമാധാനത്തിനും യുദ്ധത്തിനുമിടയിലുള്ള ഒരു ഇടത്തിലാണ് കുടുങ്ങിക്കിടക്കുന്നതെന്ന് ബ്രിട്ടന്റെ വിദേശ രഹസ്യാന്വേഷണ ഏജൻസിയായ MI6-ൻ്റെ പുതിയ മേധാവി ബ്ലെയിസ് മെട്രുവെലി. ബ്രിട്ടന്റെ സുരക്ഷക്ക് റഷ്യ ഏറ്റവും വലിയ ഭീഷണിയാണെന്നും റഷ്യയുമായുള്ള യുദ്ധം ആസന്നമായിരിക്കുകയാണ്.
യുക്രെയ്നിൽ വെടിനിർത്തൽ അംഗീകരിച്ചാലും ഒരു യു.എസ് ഉദ്യോഗസ്ഥൻ സമാധാന കരാർ 90 ശതമാനം പൂർത്തിയായി എന്ന് അവകാശപ്പെട്ടാലും ആ രാജ്യത്തിനുമേലുള്ള നമ്മുടെ കാവൽ ഉപേക്ഷിക്കാൻ അതൊരു ഒഴികഴിവായിരിക്കില്ല -അവർ പറഞ്ഞു. ആർട്ടിഫിഷ്യൽ ഇൻ്റലിജൻസ്, മറ്റ് നൂതന സാങ്കേതികവിദ്യകൾ എന്നിവയുടെ വളർച്ച ലോകത്തെ ദശാബ്ദങ്ങളായി നിലനിന്നിരുന്നതിനേക്കാൾ അപകടകരവും മത്സരാധിഷ്ഠിതവുമാക്കിയെന്നും അവർ പറഞ്ഞു. MI6-ൻ്റെ തലപ്പത്തെത്തുന്ന ആദ്യ വനിതയായ മെട്രുവെലി, ലണ്ടനിലെ ആസ്ഥാനത്ത് വെച്ച് നടത്തിയ ആദ്യ പ്രസംഗത്തിലാണ് ലോകം നേരിടുന്ന പുതിയ വെല്ലുവിളികൾ എണ്ണിപ്പറഞ്ഞത്. കഴിഞ്ഞ തിങ്കളാഴ്ച നശീകരണാത്മകവും വിപുലവുമായ ആക്രമണത്തെക്കുറിച്ച് പുടിന് ഇവർ മുന്നറിയിപ്പ് നൽകിയിരുന്നു.

ബ്രിട്ടന്റെ ചാരന്മാർ യുക്രെയ്നെ കൈവിടില്ലെന്ന സൂചനയും അവർ നൽകുകയുണ്ടായി. യു.എസ് മധ്യസ്ഥതയിലുള്ള സമാധാന കരാറിനെക്കുറിച്ച് ബെർലിനിൽ ചർച്ചകൾ തുടരവെയാണ് ഇവരുടെ പ്രസ്താവന. എ.ഐ പോലുള്ള സാങ്കേതികവിദ്യകൾ സംഘർഷങ്ങളുടെ യാഥാർത്ഥ്യം തിരുത്തിയെഴുതുകയാണെന്നും ഈ സാങ്കേതികവിദ്യകളുടെ നിയന്ത്രണം രാജ്യങ്ങളിൽ നിന്ന് ശക്തരായ കോർപ്പറേറ്റുകളിലേക്കും ചില വ്യക്തികളിലേക്കും മാറുന്നത് സ്ഥിതി കൂടുതൽ പ്രവചനാതീതമാക്കുകയാണ്. യുക്രെയൻ സൈന്യത്തിന് നിർണായകമായ ഇലോൺ മസ്‌കിൻ്റെ സ്റ്റാർലിങ്ക് പോലുള്ള ഉപഗ്രഹ വാർത്താവിനിമയ ശൃംഖലയുടെ നിയന്ത്രണം കോർപ്പറേറ്റ് തലത്തിൽ നിലനിൽക്കുന്നത് ഇത് ഉദാഹരണമാണ്. എ.ഐ ശക്തിപ്പെടുത്തുന്ന റോബോട്ടുകളും ഡ്രോണുകളും യുദ്ധത്തെ വിനാശകരമാക്കുമെന്നും മാരകമായ ജൈവായുധങ്ങളും ഹൈപ്പർ-പേഴ്സണലൈസ്ഡ് ടൂളുകളും’ വലിയ ഭീഷണിയാണെന്നും അവർ ചൂണ്ടിക്കാട്ടി. വിവരങ്ങൾ കൂടുതൽ ആയുധവൽക്കരിക്കപ്പെടുന്നുവെന്ന് ചൂണ്ടിക്കാട്ടിയ മെട്രെവെലി ചില അൽഗോരിതങ്ങൾ രാജ്യങ്ങളെപ്പോലെ തന്നെ ശക്തമായി മാറുന്ന അപകടസാധ്യതയുണ്ടെന്നും പറഞ്ഞു.
