Wednesday, April 15, 2026

”സ്വകാര്യമായി പറഞ്ഞ കാര്യം, അപമാനിക്കാനല്ല”: റഫീഖിനെ ഫോണിൽ വിളിച്ച് മമ്മൂട്ടി

കൽപ്പറ്റ: വിവാദങ്ങൾക്ക് പിന്നാലെ സിപിഎം വയനാട് ജില്ലാ സെക്രട്ടറി കെ. റഫീഖിനോട് നടൻ മമ്മൂട്ടി ഫോണിൽ വിളിച്ചു സംസാരിച്ചു. വയനാട് ടൗൺഷിപ്പ് സന്ദർശനത്തിനിടെ റഫീഖിനോട് മാറി നിൽക്കാൻ മമ്മൂട്ടി ആവശ്യപ്പെട്ടത് വലിയ ചർച്ചയായതിന് പിന്നാലെ യാണ് ഫോൺ കോൾ. രണ്ടു തവണ മമ്മൂട്ടി തന്നെ വിളിച്ചതായി റഫീഖ് സ്ഥിരീകരിച്ചു. വിഡിയോ കോളിലൂടെയും മമ്മൂട്ടി സംസാരിച്ചു. അപമാനിക്കാൻ ഉദ്ദേശിച്ചല്ല താൻ സംസാരിച്ചതെന്ന് മമ്മൂട്ടി റഫീഖിനോട് പറഞ്ഞു. സ്വകാര്യമായി പറഞ്ഞ കാര്യമാണ്. അത് ഇത്രയും വലിയ വിവാദമാവുമെന്ന് കരുതിയില്ലെന്നും മമ്മൂട്ടി റഫീഖിനോട് പറഞ്ഞു. സ്വകാര്യ സന്ദർശനത്തിനായി വയനാട് ടൗൺഷിപ്പിൽ എത്തിയ മമ്മൂട്ടി ഇതിനിടെയാണ് റഫീഖിനോട് നീരസം പ്രകടിപ്പിച്ചത്. ”നിങ്ങൾ എപ്പോഴും എന്റെയൊപ്പം നടന്നാൽ ഞാൻ നിങ്ങൾക്കുവേണ്ടി വന്നതാണെന്ന് തെറ്റിദ്ധരിക്കില്ലേ” എന്നായിരുന്നു മമ്മൂട്ടിയുടെ ചോദ്യം.മമ്മൂട്ടി റഫീഖിനോട് സംസാരിക്കുന്ന വിഡിയോ വലിയ തോതിൽ പ്രചരിച്ചതിനു പിന്നാലെ വലിയ ചർച്ചയാണ് സോഷ്യൽ മീഡിയ ഉയർത്തിയത്. മലയാളത്തിന്റെ മഹാനടൻ മുണ്ടക്കൈചൂരൽമല ദുരന്തബാധിതർക്കായി ഒരുക്കിയ ടൗൺഷിപ്പിൽ എത്തിയത് എല്ലാവർക്കും സന്തോഷമുള്ള കാര്യമാണെന്ന് റഫീഖ് ഫെയ്‌സ്ബുക്കിൽ കുറിച്ചു. ”അദ്ദേഹം അവിടെ എത്തുമ്പോൾ മറ്റൊരു പരിപാടിയുമായി ബന്ധപ്പെട്ട് സ്ഥലത്തുണ്ടായിരുന്ന പൊതുപ്രവർത്തകൻ എന്ന നിലയിലാണ് തിരക്കും ബഹളവും പ്രിയപ്പെട്ട മമ്മൂട്ടിക്ക് അലോസരമാകരുതെന്ന നിലയിൽ ജാഗ്രതയോടെ ആ സമയം അവിടെ ഇടപെട്ടത്. ഇത്തരം ഇടപെടലുകൾ തെറ്റിദ്ധരിക്കപ്പെട്ടേക്കാം എന്ന കൺസേൺ ആണ് മമ്മൂട്ടി എന്നോട് പങ്കുവച്ചത്. ഒരു പൊതുപ്രവർത്തകൻ എന്ന നിലയിൽ ടൗൺഷിപ്പിൽ വരുന്നവരെ നമ്മൾ അവിടെ ഉണ്ടെങ്കിൽ സ്വീകരിക്കുന്നത് എപ്പോഴും നമ്മുടെയെല്ലാം രീതിയാണ്. എന്നാൽ അത് മറ്റൊരു നിലയിൽ വായിക്കപ്പെട്ടേക്കാം എന്നതാണ് അദ്ദേഹം സൂചിപ്പിച്ചതെന്നാണ് ഞാൻ മനസ്സിലാക്കുന്നത്. ഇന്ന് മമ്മൂട്ടി എന്നെ നേരിൽ വിളിക്കുകയും ഈ കാര്യങ്ങൾ വ്യക്തമാക്കുകയും ചെയ്തിട്ടുണ്ട്. ടൗൺഷിപ്പ് സന്ദർശനത്തിനിടെ മമ്മൂട്ടി എന്നോട് വളരെ വ്യക്തിപരമായി പറഞ്ഞ ഒരു കൺസേൺ വ്യക്തിപരമായി അപമാനിക്കുന്ന നിലയിൽ എനിക്കെതിരായി ചില മാധ്യമങ്ങളും വലത് സൈബർ കേന്ദ്രങ്ങളും പ്രചരിപ്പിച്ചതാണ് വിഷയം ഈ നിലയിൽ വഷളാക്കിയത് എന്നാണ് മനസ്സിലാക്കുന്നത്.

ഈ വിഷയത്തിൽ വൈകാരികമായി മുറിപ്പെട്ട് പ്രതികരിച്ചവരുടെയെല്ലാം ഉദ്ദേശശുദ്ധിയെ മാനിക്കുന്നു. എന്നാൽ ഒരു സർക്കാരിന്റെ ഇച്ഛാശക്തിയിലും മാനവികതയിലും സഹജീവി സ്‌നേഹത്തിലും പുടുത്തുയർത്ത, ലോകത്തിനു മുഴുവൻ മാതൃകയാക്കാവുന്ന ഒരു ഇടപെടലിന്റെ തിളക്കം കുറയ്ക്കുന്ന നിലയിൽ ഈ വിവാദങ്ങൾ വളരരുത് എന്നാണ് എല്ലാവരോടും സ്‌നേഹത്തോടെ അഭ്യർഥിക്കാനുള്ളത്. മലയാളിയുടെ പ്രിയപ്പെട്ട നടനായി എല്ലാക്കാലവും നമ്മളെല്ലാം ഹൃദയത്തോട് ചേർത്ത് പിടിക്കുന്ന മമ്മൂട്ടി നമ്മുടെ ടൗൺഷിപ്പിലെത്തിയത് വളരെ പോസിറ്റീവായി മാത്രം ചർച്ച ചെയ്യപ്പെടട്ടെ. എല്ലാവരും വിവാദങ്ങൾ ഇവിടെ അവസാനിപ്പിക്കണമെന്നാണ് ആഗ്രഹിക്കുന്നത്. മമ്മൂട്ടി മഹാനായ മലയാളിയാണ്. അദ്ദേഹം മനപൂർവ്വം എന്നെ അപമാനിക്കാൻ ശ്രമിച്ചിട്ടില്ലെന്ന് നേരിൽ തന്നെ എന്നോട് വ്യക്തമാക്കിയിട്ടുണ്ട്. ആ വലുപ്പത്തിൽ എല്ലാവരും ഈ വിഷയം കാണണമെന്നും ഇതുമായി ബന്ധപ്പെട്ട് നടക്കുന്ന എല്ലാ വാദപ്രതിവാദങ്ങളും അവസാനിപ്പിക്കണമെന്നുമാണ് എല്ലാവരോടും അഭ്യർഥിക്കാനുള്ളത്. ദുരന്തം ജീവിതം താറുമാറാക്കിയ നമ്മുടെ പ്രിയപ്പെട്ടവരുടെ പുഞ്ചിരിയാണ് നമുക്ക് ഏറ്റവും പ്രിയപ്പെട്ടത് എന്ന് തിരിച്ചറിഞ്ഞാൽ പരിഭവങ്ങളും തർക്കങ്ങളും മാറ്റിവച്ച് നമുക്ക് ചേർന്ന് നിൽക്കാൻ എന്താണ് തടസ്സം” റഫീഖ് ഫെയ്‌സ്ബുക്കിൽ കുറിച്ചു.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!