ടെഹ്‌റാന്‍: അമേരിക്ക ഏകപക്ഷീയമായി പ്രഖ്യാപിച്ച വെടിനിര്‍ത്തല്‍ കാലാവധി നീട്ടലിനെ തള്ളി ഇറാന്‍ രംഗത്തെത്തി. വെടിനിര്‍ത്തല്‍ നീട്ടിയത് ഇറാനെതിരെ അപ്രതീക്ഷിത സൈനിക നീക്കം നടത്താനുള്ള അമേരിക്കന്‍ തന്ത്രത്തിന്റെ ഭാഗമാണെന്ന് ഇറാന്‍ പാര്‍ലമെന്റ് സ്പീക്കറുടെ ഉപദേഷ്ടാവ് പ്രതികരിച്ചു. ഹോര്‍മുസ് കടലിടുക്കിലെ അമേരിക്കയുടെ നാവിക ഉപരോധത്തെ സൈനികമായി നേരിടുമെന്നും ഇറാന്‍ പ്രഖ്യാപിച്ചതോടെ മേഖലയില്‍ വീണ്ടും യുദ്ധഭീതി ശക്തമായിരിക്കുകയാണ്. ചരക്കുകപ്പലുകളെ തടയുന്നത് യുദ്ധപ്രഖ്യാപനമാണെന്നും വെടിനിര്‍ത്തല്‍ കരാറിന്റെ ലംഘനമാണെന്നും ഇറാന്‍ വിദേശകാര്യ മന്ത്രി അബ്ബാസ് അരഗ്ചി വ്യക്തമാക്കി.
രണ്ടാഴ്ചത്തെ വെടിനിര്‍ത്തല്‍ ഇന്ന് അവസാനിക്കാനിരിക്കെയാണ് കാലാവധി നീട്ടുന്നതായി പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് അറിയിച്ചത്. ഇറാന്റെ ഭാഗത്തുനിന്ന് കൃത്യമായ സമാധാന നിര്‍ദ്ദേശം ഉണ്ടാകുന്നതുവരെ വെടിനിര്‍ത്തല്‍ തുടരുമെന്നാണ് വാഷിംഗ്ടണിന്റെ നിലപാട്. എന്നാല്‍ ഇതോടൊപ്പം തന്നെ നാവിക ഉപരോധം കര്‍ശനമാക്കാനും ഏത് സാഹചര്യവും നേരിടാന്‍ സൈന്യത്തിന് ട്രംപ് നിര്‍ദ്ദേശം നല്‍കി.

ഉപരോധം മൂലം ഇറാന് പ്രതിദിനം 500 ദശലക്ഷം ഡോളറിന്റെ നഷ്ടമുണ്ടാകുന്നുണ്ടെന്നാണ് വൈറ്റ് ഹൗസിന്റെ കണക്കുകൂട്ടല്‍. സംഘര്‍ഷഭരിതമായ അന്തരീക്ഷം കണക്കിലെടുത്ത് ജെ.ഡി. വാന്‍സിന്റെ ഇസ്ലാമാബാദ് സന്ദര്‍ശനം റദ്ദാക്കിയിട്ടുണ്ട്. അതേസമയം, പാക്കിസ്ഥാന്‍ വിദേശകാര്യ മന്ത്രിയുമായി അബ്ബാസ് അരഗ്ചി വിഷയത്തില്‍ ചര്‍ച്ച നടത്തി.
