തിരുവനന്തപുരം: കവടിയാര്‍ കൊട്ടാരത്തില്‍ നടന്ന കോടികളുടെ ആഭരണ കവര്‍ച്ച കൃത്യമായ ആസൂത്രണത്തോടെ നടന്നതെന്ന് പോലീസ്. കവര്‍ച്ച നടന്ന കാലയളവിലെ സിസിടിവി ദൃശ്യങ്ങള്‍ വീണ്ടെടുക്കാന്‍ കഴിയില്ലെന്ന് ശാസ്ത്രീയ പരിശോധനയില്‍ വ്യക്തമായത് അന്വേഷണത്തിന് തിരിച്ചടിയായി. ദൃശ്യങ്ങള്‍ മനഃപൂര്‍വ്വം നശിപ്പിച്ചതാണോ എന്നും പോലീസ് സംശയിക്കുന്നുണ്ട്.
അശ്വതി തിരുനാള്‍ ഗൗരി ലക്ഷ്മിഭായിയുടെ കിടപ്പുമുറിയിലെ അലമാരയില്‍ സൂക്ഷിച്ചിരുന്ന രണ്ടു കോടിയോളം രൂപ വിലമതിക്കുന്ന അമൂല്യമായ ആഭരണങ്ങളാണ് നഷ്ടപ്പെട്ടത്. 2025 നവംബറില്‍ തന്നെ മോഷണം നടന്നതായി ശ്രദ്ധയില്‍പ്പെട്ടെങ്കിലും, 2026 മാര്‍ച്ചിലാണ് പരാതി നല്‍കിയത്. ഈ കാലതാമസം അന്വേഷണത്തെ പ്രതികൂലമായി ബാധിച്ചു. പൗരാണിക മൂല്യമുള്ള ആഭരണങ്ങള്‍ നഷ്ടപ്പെട്ട സാഹചര്യത്തില്‍ ക്രൈംബ്രാഞ്ചാണ് നിലവില്‍ കേസ് അന്വേഷിക്കുന്നത്.

കവര്‍ച്ച നടന്ന മാസങ്ങളില്‍ കൊട്ടാരത്തില്‍ സന്ദര്‍ശനം നടത്തിയ ബെംഗളൂരു, ചെന്നൈ എന്നിവിടങ്ങളിലെ ബന്ധുക്കളെ പോലീസ് ചോദ്യം ചെയ്തു വരികയാണ്. ഏകദേശം 20 പേരുടെ മൊഴി ഇതിനകം രേഖപ്പെടുത്തിക്കഴിഞ്ഞു. ഇവരുടെ മൊബൈല്‍ ഫോണ്‍ രേഖകളും പോലീസ് പരിശോധിക്കുന്നുണ്ട്. കൊട്ടാരം ജീവനക്കാരെയും കുടുംബാംഗങ്ങളെയും കേന്ദ്രീകരിച്ചാണ് നിലവില്‍ അന്വേഷണം പുരോഗമിക്കുന്നത്. അതീവ സുരക്ഷാ സംവിധാനങ്ങളുള്ള കൊട്ടാരത്തിനുള്ളില്‍ നിന്ന് പുറത്തുനിന്നുള്ള ഒരാള്‍ക്ക് മോഷണം നടത്തുക അസാധ്യമാണെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം.
