മുല്ലൻപുർ∙ ഐപിഎൽ മത്സരത്തിനിടെ ഡ്രസ്സിങ് റൂമിനുള്ളിൽ വേപ് (ഇ–സിഗരറ്റ്) ഉപയോഗിച്ച രാജസ്ഥാൻ റോയൽസ് ടീം ക്യാപ്റ്റൻ റിയാൻ പരാഗിനെതിരെ കത്ത അച്ചടക്ക നടപടി ഉണ്ടാകുമെന്ന് സൂചന. സംഭവത്തിൽ ബിസിസിഐ അഴിമതിവിരുദ്ധ വിഭാഗം പ്രാഥമിക അന്വേഷണം ആരംഭിച്ചു. ചൊവ്വാഴ്ച പഞ്ചാബ് കിങ്സിനെതിരായ മത്സരത്തിനിടെയാണ് റിയാൻ പരാഗ് ഡ്രസ്സിങ് റൂമിനുള്ളിലിരുന്ന് വേപ് ഉപയോഗിച്ചത്. രാജസ്ഥാൻ ഇന്നിങ്സിന്റെ 16–ാം ഓവറിലായിരുന്നു വേപ് ഉപയോഗിച്ചതെന്ന് പിന്നീട് തെളിഞ്ഞു. ഇതിന്റെ ദൃശ്യങ്ങൾ പ്രചരിച്ചതോടെ താരത്തിനെതിരെ വ്യാപക വിമർശനം ഉയർന്നിരുന്നു. യശസ്വി ജയ്‌സ്വാൾ, യുധ്‌വീർ സിങ് ചരക്, കുൽദീപ് സെൻ തുടങ്ങിയവരും പരാഗിൻ്റെ അടുത്തുള്ളതായി കാണാം.

ബിസിസിഐ മാർഗനിർദേശങ്ങൾ അനുസരിച്ച്, നിശ്ചിത മേഖലകളിൽ ഒഴികെ ഐപിഎൽ സ്റ്റേഡിയം പരിസരത്ത് പുകവലി കർശനമായി നിരോധിച്ചിട്ടുണ്ട്. ഇ-സിഗരറ്റ് കൈവശം വച്ചതും ഉപയോഗിച്ചതും വിഷയത്തിന്റെ ഗൗരവം വർധിപ്പിക്കുന്നു. 2019ൽ കേന്ദ്ര സർക്കാർ പാസാക്കിയ ‘ദ് പ്രൊഹിബിഷൻ ഓഫ് ഇലക്ട്രോണിക് സിഗരറ്റ്സ് ആക്ട് (പിഈസിഎ) നിയമപ്രകാരം വേപ് ഇന്ത്യയിൽ നിരോധിച്ചിട്ടുണ്ട്. നിയമം അനുസരിച്ച്, ആദ്യമായി കുറ്റം ചെയ്താൽ കുറ്റവാളിക്ക് ഒരു വർഷം വരെ തടവും കൂടാതെ/അല്ലെങ്കിൽ ഒരു ലക്ഷം രൂപ പിഴയും ലഭിക്കും. റിയാൻ പരാഗ്, വേപ് ഉപയോഗിച്ചെന്ന് ദൃശ്യങ്ങളിൽനിന്നു വ്യക്തമായതിനാൽ താരത്തിനെതിരെ ക്രിമിനൽ കേസെടുക്കാനും സാധ്യതയുണ്ട്. പരാഗിന്റെ ഭാഗത്തുനിന്നു തീർത്തും നിരുത്തരവാദിത്തപരമായ നടപടിയാണുണ്ടായെന്ന് ബിസിസിഐ വൃത്തം വാർത്താ ഏജൻസിയായ പിടിഐയോടു പറഞ്ഞു. അതേ സമയം രാജസ്ഥാൻ ടീം അധികൃതർ ആരും ഇതുവരെ പ്രതികരിക്കാൻ തയാറായിട്ടില്ല.
