മൺട്രിയോൾ: കെബെക്കിലെ ചെറുകിട, ഇടത്തരം സംരംഭങ്ങൾക്കായുള്ള നികുതിയിളവ് പ്രഖ്യാപിച്ച് കെബെക്ക് പ്രീമിയർ ക്രിസ്റ്റിൻ ഫ്രഷെറ്റ്. വരാനിരിക്കുന്ന തിരഞ്ഞെടുപ്പിന് മാസങ്ങൾ മാത്രം ബാക്കിനിൽക്കെ, 75,000 ചെറുകിട, ഇടത്തരം ബിസിനസുകൾക്കായി നികുതി നിരക്കിൽ ഒരു ശതമാനം കുറവ് വരുത്താനാണ് സർക്കാർ തീരുമാനം. ഈ നടപടിയിലൂടെ അഞ്ച് വർഷത്തിനുള്ളിൽ കമ്പനികൾക്ക് ഏകദേശം 630 മില്യൺ ഡോളറിന്റെ ലാഭം ലഭിക്കുമെന്നും, ഓരോ സംരംഭകനും പ്രതിവർഷം 5,000 ഡോളർ വരെ ലാഭിക്കാൻ കഴിയുമെന്നും സർക്കാർ അറിയിച്ചു.
ബോസെയിൽ വെച്ച് ധനമന്ത്രി എറിക് ഗിറാർഡ്, സാമ്പത്തിക കാര്യ മന്ത്രി ഡാനിയൽ ബെർണാഡ്, ബോസെ-നോർഡ് എംപി ലൂക്ക് പ്രൊവൻസൽ എന്നിവരോടൊപ്പമാണ് ഫ്രഷെറ്റ് ഈ പ്രഖ്യാപനം നടത്തിയത്. പ്രാദേശിക ബിസിനസുകളെ കൂടുതൽ മത്സരക്ഷമമാക്കാനും, നിക്ഷേപത്തിനും നവീകരണത്തിനുമായി കൂടുതൽ അവസരങ്ങൾ ഒരുക്കാനും ഈ നികുതിയിളവ് സഹായിക്കുമെന്ന് സർക്കാർ വ്യക്തമാക്കി. പുതിയതായി വീട് വാങ്ങുന്നവർക്ക് “വെൽക്കം ടാക്സ്” തിരിച്ചുകൊടുക്കാനുള്ള തീരുമാനത്തിന് ശേഷമുള്ള ഫ്രഷെറ്റിന്റെ പ്രധാന നടപടിയാണിത്.

അതേസമയം, തുടർച്ചയായ ബജറ്റ് കമ്മി മൂലം പൊതുധനകാര്യം ബുദ്ധിമുട്ടിലായ ഒരു സാഹചര്യത്തിലാണ് സർക്കാർ ഇത്തരമൊരു തീരുമാനമെടുക്കുന്നത് എന്നതും ശ്രദ്ധേയമാണ്. ബജറ്റിൽ പുതിയ പ്രീമിയർക്കായി അഞ്ച് വർഷത്തേക്ക് 1.3 ബില്യൺ ഡോളർ ധനമന്ത്രി എറിക് ഗിറാർഡ് നീക്കിവെച്ചിട്ടുണ്ട്. സാമ്പത്തിക ഭദ്രതയ്ക്കിടയിലും ബിസിനസ് വളർച്ചയെ പ്രോത്സാഹിപ്പിക്കാനുള്ള സർക്കാരിന്റെ തന്ത്രപരമായ നീക്കമായാണ് ഇതിനെ വിലയിരുത്തുന്നത്.
