സാന്റാഫേ: കുട്ടികളുടെ സുരക്ഷയുമായി ബന്ധപ്പെട്ട നിയമപോരാട്ടം ശക്തമായതിനെത്തുടർന്ന് ന്യൂ മെക്സിക്കോയിൽ ഫേസ്ബുക്ക്, ഇൻസ്റ്റഗ്രാം, വാട്സാപ്പ് സേവനങ്ങൾ നിർത്തിവെക്കുമെന്ന് ഭീഷണിയുമായി മെറ്റ. പ്ലാറ്റ്ഫോമുകളിലെ സുരക്ഷയെക്കുറിച്ച് ഉപയോക്താക്കളെ തെറ്റിദ്ധരിപ്പിച്ചുവെന്നും കുട്ടികളെ ലൈംഗിക ചൂഷണത്തിന് ഇരയാക്കുന്ന സാഹചര്യം അനുവദിച്ചുവെന്നും കണ്ടെത്തിയതിനെത്തുടർന്ന് കോടതി മെറ്റയ്ക്ക് 375 മില്യൺ ഡോളർ പിഴ ചുമത്തിയിരുന്നു. ന്യൂ മെക്സിക്കോ അറ്റോർണി ജനറൽ നൽകിയ ചരിത്രപരമായ കേസിലാണ് കമ്പനി കുറ്റക്കാരാണെന്ന് ജൂറി കണ്ടെത്തിയത്.
പ്ലാറ്റ്ഫോമുകളിൽ വരുത്തേണ്ട മാറ്റങ്ങൾ സംബന്ധിച്ച ചർച്ചകൾ കോടതിയിൽ നടക്കാനിരിക്കെയാണ് സേവനങ്ങൾ നിർത്തിവെക്കുമെന്ന മെറ്റയുടെ മുന്നറിയിപ്പ്. ന്യൂ മെക്സിക്കോയ്ക്ക് വേണ്ടി മാത്രമായി ആപ്പുകളിൽ മാറ്റം വരുത്തുന്നത് സങ്കീർണ്ണവും ചിലവേറിയതുമാണെന്ന് കമ്പനി വാദിക്കുന്നു. കോടതി നിയന്ത്രണങ്ങൾ കടുപ്പിച്ചാൽ സംസ്ഥാനത്ത് നിന്ന് പൂർണ്ണമായും പിന്മാറേണ്ടി വരുമെന്നാണ് മെറ്റാ ഭീഷണി മുഴക്കുന്നത്.

എന്നാൽ കമ്പനിയുടെ ഈ ഭീഷണി വെറും നാടകമാണെന്ന് ന്യൂ മെക്സിക്കോ അറ്റോർണി ജനറൽ പ്രതികരിച്ചു. ലാഭത്തിന് വേണ്ടി കുട്ടികളുടെ സുരക്ഷ മെറ്റ ബലികഴിക്കുകയാണെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. കർശനമായ പ്രായപരിശോധന ഉൾപ്പെടെയുള്ള സുരക്ഷാ സംവിധാനങ്ങൾ വേണമെന്ന ആവശ്യത്തിൽ സംസ്ഥാനം ഉറച്ചുനിൽക്കുകയാണ്. വരും ദിവസങ്ങളിലെ കോടതി നടപടികൾ ഇതിൽ നിർണ്ണായകമാകും
