Sunday, May 3, 2026

മൊറോക്കോയിൽ സൈനികാഭ്യാസത്തിനിടെ അപകടം; രണ്ട് യുഎസ് സൈനികരെ കാണാതായി

ലാ​ഗോസ്: മൊറോക്കോയിൽ നടക്കുന്ന ബഹുരാഷ്ട്ര സൈനികാഭ്യാസത്തിനിടെ രണ്ട് യുഎസ് സൈനികരെ കാണാതായതായി റിപ്പോർട്ട്. പടിഞ്ഞാറൻ ആഫ്രിക്കൻ രാജ്യത്ത് നടന്നുവരുന്ന ‘ആഫ്രിക്കൻ ലയൺ’ എന്ന വാർഷികാഭ്യാസത്തിൽ പങ്കെടുത്തവരെയാണ് കാണാതായത്. യുണൈറ്റഡ് സ്റ്റേറ്റ്‌സ് ആഫ്രിക്ക കമാൻഡ് (AFRICOM) ഞായറാഴ്ചയാണ് ഇക്കാര്യം പുറത്തുവിട്ടത്. യുഎസ്, മൊറോക്കോ എന്നീ രാജ്യങ്ങളുടെ നേതൃത്വത്തിൽ മറ്റ് പങ്കാളിത്ത രാജ്യങ്ങളും ചേർന്ന് കാണാതായവർക്കായി വിപുലമായ തിരച്ചിൽ പ്രവർത്തനങ്ങൾ ആരംഭിച്ചിട്ടുണ്ട്.

അറ്റ്‌ലാന്റിക് സമുദ്രത്തിന് സമീപമുള്ള ടാൻ ടാനിലെ കാപ് ഡ്രൂ ട്രെയിനിംഗ് ഏരിയയിൽ മെയ് 2-നാണ് സംഭവം നടന്നത്. മലനിരകളും മരുഭൂമികളും നിറഞ്ഞ ദുർഘടമായ ഭൂപ്രദേശമാണിത്. ഏപ്രിലിൽ ആരംഭിച്ച ഈ സൈനികാഭ്യാസം മൊറോക്കോയ്ക്ക് പുറമെ ടുണീഷ്യ, ഘാന, സെനഗൽ എന്നീ രാജ്യങ്ങളിലായി വ്യാപിച്ച് കിടക്കുകയാണ്. കാണാതായ സൈനികർ സൈന്യത്തിന്റെ ഏത് വിഭാഗത്തിൽ നിന്നുള്ളവരാണെന്ന് ഇതുവരെ വ്യക്തമാക്കിയിട്ടില്ല. 30-ലധികം രാജ്യങ്ങളിൽ നിന്നായി ഏഴായിരത്തിലധികം സൈനികരാണ് ഇത്തവണ അഭ്യാസത്തിൽ പങ്കെടുക്കുന്നത്.

2004-ൽ ആരംഭിച്ച ‘ആഫ്രിക്കൻ ലയൺ’, ആഫ്രിക്കൻ ഭൂഖണ്ഡത്തിൽ യുഎസ് നടത്തുന്ന ഏറ്റവും വലിയ വാർഷിക സംയുക്ത സൈനികാഭ്യാസമാണ്. മേഖലയിലെ സുരക്ഷാ സഹകരണം ശക്തിപ്പെടുത്തുന്നതിനും ആഗോള പ്രതിസന്ധികളെ നേരിടാൻ സൈന്യത്തെ സജ്ജമാക്കുന്നതിനുമാണ് ഇത് സംഘടിപ്പിക്കുന്നത്. നേരത്തെ 2012-ൽ നടന്ന അഭ്യാസത്തിനിടെ ഹെലികോപ്റ്റർ തകർന്ന് രണ്ട് യുഎസ് സൈനികർ കൊല്ലപ്പെട്ടിരുന്നു. മാലിയും നൈജറും ഉൾപ്പെടെയുള്ള അയൽരാജ്യങ്ങളിൽ ഭരണകൂട അട്ടിമറികളും സംഘർഷങ്ങളും തുടരുന്ന പശ്ചാത്തലത്തിൽ മൊറോക്കോയുമായുള്ള ഈ സൈനിക ബന്ധത്തിന് അമേരിക്ക വലിയ പ്രാധാന്യമാണ് നൽകുന്നത്.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!