ടൊറന്റോ: ഒന്റാരിയോയിൽ അധ്യാപകരാകാൻ ആഗ്രഹിക്കുന്നവർക്കായി നടത്തുന്ന നിർബന്ധിത മാത്തമാറ്റിക്സ് പരീക്ഷയിൽ വലിയ രീതിയിലുള്ള വിവേചനം നിലനിൽക്കുന്നതായി റിപ്പോർട്ട്. പരീക്ഷാ ഫലങ്ങൾ വിശകലനം ചെയ്തപ്പോൾ ഭാഷ, പ്രായം, വംശീയത എന്നിവയുടെ അടിസ്ഥാനത്തിൽ ഉദ്യോഗാർത്ഥികൾക്കിടയിൽ വലിയ വ്യത്യാസങ്ങൾ പ്രകടമാണെന്ന് ഒന്റാരിയോ ടീച്ചേഴ്സ് ഫെഡറേഷൻ ചൂണ്ടിക്കാട്ടി. ആദ്യശ്രമത്തിൽ 68 ശതമാനം പേർ വിജയിക്കുമ്പോൾ, വെളുത്ത വർഗ്ഗക്കാർക്കിടയിൽ വിജയശതമാനം കൂടുതലാണെന്നും എന്നാൽ കറുത്ത വർഗ്ഗക്കാർക്കും ഫ്രഞ്ച് ഭാഷ സംസാരിക്കുന്നവർക്കും വിജയശതമാനം കുറവാണെന്നും കണക്കുകൾ വ്യക്തമാക്കുന്നു.
അധ്യാപകർ കാരണമല്ല, മറിച്ച് ഈ പരീക്ഷാ രീതിയിൽ നിലനിൽക്കുന്ന തടസ്സങ്ങളാണ് ഈ വിവേചനത്തിന് കാരണമെന്ന് ഫെഡറേഷൻ പ്രസിഡന്റ് ക്രിസ് കൗലി പറഞ്ഞു. മൂന്ന് ശ്രമങ്ങൾക്ക് ശേഷം 92% വെളുത്ത വർഗ്ഗക്കാരായ ഉദ്യോഗാർത്ഥികൾ വിജയിച്ചപ്പോൾ, കറുത്ത വർഗ്ഗക്കാർക്കിടയിൽ ഇത് 64 % മാത്രമാണ്. പരീക്ഷയിൽ പരാജയപ്പെടുന്ന പല മിടുക്കരായ അധ്യാപകരും പിന്നീട് ഈ മേഖല ഉപേക്ഷിച്ചു പോകുന്നത് സ്കൂളുകളിൽ അധ്യാപകരുടെ കുറവുണ്ടാക്കാൻ കാരണമാകുന്നുവെന്നും അദ്ദേഹം ആശങ്ക പ്രകടിപ്പിച്ചു.

വിദ്യാർത്ഥികളുടെ ഗണിത നിലവാരം മെച്ചപ്പെടുത്താനാണ് സർക്കാർ ഈ പരീക്ഷ കൊണ്ടുവന്നതെങ്കിലും, ഇതിനെതിരെ വലിയ പ്രതിഷേധമാണ് ഉയരുന്നത്. കലയോ ഭാഷയോ പഠിപ്പിക്കാൻ പോകുന്ന അധ്യാപകർക്ക് എന്തിനാണ് ഗണിത പരീക്ഷയെന്ന് യൂണിയനുകൾ ചോദിക്കുന്നു. കൂടാതെ, 40 വയസ്സിന് മുകളിലുള്ളവർക്കും ഫ്രഞ്ച് ഭാഷയിൽ പരീക്ഷ എഴുതുന്നവർക്കും വിജയിക്കാൻ കൂടുതൽ ബുദ്ധിമുട്ട് നേരിടുന്നുണ്ട്. അധ്യാപകരുടെ കുറവ് രാജ്യം നേരിടുമ്പോൾ ഇത്തരം കടമ്പകൾ മാറ്റണമെന്നും പരിശീലനത്തിലൂടെ നിലവാരം ഉയർത്താനാണ് ശ്രമിക്കേണ്ടതെന്നും ഫെഡറേഷൻ ആവശ്യപ്പെട്ടു.
