ഓട്ടവ: കാനഡയിലെ ആൽബർട്ട പ്രവിശ്യയിൽ നടക്കാനിരിക്കുന്ന വിഭജന ഹിത പരിശോധനയിൽ റഷ്യ ഉൾപ്പെടെയുള്ള വിദേശ രാജ്യങ്ങൾ ഇടപെടാൻ സാധ്യതയുണ്ടെന്ന് കാനഡയുടെ രഹസ്യാന്വേഷണ ഏജൻസിയായ സി.എസ്.ഐ.എസ് (CSIS) മേധാവി ഡാൻ റോജേഴ്സിൻ്റെ മുന്നറിയിപ്പ്. തെറ്റായ വിവരങ്ങൾ പ്രചരിപ്പിക്കാനും ജനങ്ങൾക്കിടയിൽ ഭിന്നിപ്പുണ്ടാക്കാനും വിദേശ ശക്തികൾ ഈ സാഹചര്യം മുതലെടുത്തേക്കാമെന്ന് അദ്ദേഹം സി.ബി.സി ന്യൂസിന് നൽകിയ അഭിമുഖത്തിൽ വ്യക്തമാക്കി. ആൽബർട്ടയെ കാനഡയിൽ നിന്ന് വേർപെടുത്തുന്നതുമായി ബന്ധപ്പെട്ട ചർച്ചകൾ സമൂഹത്തിൽ വലിയ രീതിയിലുള്ള ഭിന്നിപ്പുണ്ടാക്കാൻ സാധ്യതയുള്ള ഒന്നാണ്. ഇത് മുൻനിർത്തി റഷ്യയെപ്പോലുള്ള രാജ്യങ്ങൾ തെറ്റായ പ്രചാരണങ്ങൾ നടത്താൻ സാധ്യതയുണ്ടെന്നും റോജേഴ്സ് പറഞ്ഞു.
റഷ്യൻ ഏജന്റുകളും യുണൈറ്റഡ് സ്റ്റേറ്റ്സിലെ ചില പ്രോ-ട്രംപ് വിഭാഗങ്ങളും ആൽബർട്ട വിഭജനവാദത്തെ പ്രോത്സാഹിപ്പിക്കുന്നുണ്ടെന്ന് കഴിഞ്ഞ ആഴ്ച പുറത്തുവന്ന ഒരു ഗവേഷണ റിപ്പോർട്ട് ചൂണ്ടിക്കാട്ടിയിരുന്നു. കാനഡയിലെ ഐക്യം തകർക്കുകയാണ് ഇവരുടെ ലക്ഷ്യമെന്നും റിപ്പോർട്ട് സൂചിപ്പിക്കുന്നു. എന്നാൽ, വിദേശ ശക്തികൾ രാഷ്ട്രീയത്തിൽ ഇടപെടുന്നതിന് നിലവിൽ വിശ്വസനീയമായ തെളിവുകളൊന്നുമില്ലെന്നാണ് ആൽബർട്ട പ്രീമിയർ ഡാനിയേൽ സ്മിത്തിന്റെ നിലപാട്. ആൽബർട്ടയിലെ ജനങ്ങൾ ഇത്തരം പ്രചാരണങ്ങളെ തിരിച്ചറിയാൻ പ്രാപ്തരാണെന്നും അവർ കൂട്ടിച്ചേർത്തു.

പ്രധാനമന്ത്രി മാർക്ക് കാർണിയുടെ നേതൃത്വത്തിലുള്ള പുതിയ സർക്കാർ സാമ്പത്തിക വികസനത്തിന് മുൻഗണന നൽകുന്ന സാഹചര്യത്തിൽ, പ്രധാന പദ്ധതികളുടെ സുരക്ഷ ഉറപ്പാക്കാൻ സി.എസ്.ഐ.എസ് നിരീക്ഷണം ശക്തമാക്കിയിട്ടുണ്ട്. വിദേശ നിക്ഷേപങ്ങൾ ചാരപ്രവർത്തനത്തിനോ അടിസ്ഥാന സൗകര്യങ്ങൾ അട്ടിമറിക്കാനോ ഉപയോഗിക്കപ്പെടാൻ സാധ്യതയുണ്ടെന്നുമാണ് ഏജൻസി അനുമാനം. ഒക്ടോബർ 19-നാണ് ഹിത പരിശോ ധന യ്ക്കായി പ്രീമിയർ ഡാനിയേൽ സ്മിത്ത് തീയതി നിശ്ചയിച്ചിരിക്കുന്നത്. വിദേശ ഇടപെട ലുകളെക്കുറിച്ച് കാനഡയിലെ ജനങ്ങളും പ്രത്യേകിച്ച് ആൽബർട്ടയിലുള്ളവരും ജാഗ്രത പാലിക്കണമെന്ന് രഹസ്യാന്വേഷണ വിഭാഗം ആവശ്യപ്പെട്ടു. **
