ചെന്നൈ: തമിഴ്നാട്ടിലെ സർക്കാർ രൂപീകരണം സംബന്ധിച്ചുള്ള നാടകീയതകൾക്ക് അവസാനമിട്ട് തോൽ തിരുമാവളവന്റെ പാർട്ടിയായ വിസികെ വിജയ്യുടെ ടിവികെയ്ക്ക് പിന്തുണ പ്രഖ്യാപിച്ചു. പിന്നാലെ മുസ്ലിം ലീഗും പിന്തുണ അറിയിച്ചു.നിരുപാധിക പിന്തുണയാണ് ഇരുപാർട്ടികളും പ്രഖ്യാപിച്ചിരിക്കുന്നത്. ഇതോടെ സർക്കാർ രൂപീകരണത്തിന് വേണ്ട കേവലഭൂരിപക്ഷം വിജയ് സ്വന്തമാക്കി. കോൺഗ്രസിന്റെയും ഇടതുപക്ഷത്തിന്റെയും പിന്തുണ ലഭിച്ചതോടെ വിജയ്ക്ക് കേവലഭൂരിപക്ഷം ഉറപ്പാക്കാൻ ഒന്നോ രണ്ടോ സീറ്റുകൾകൂടിയായിരുന്നു വേണ്ടിയിരുന്നത്. രണ്ട് സീറ്റുകളുള്ള വിസികെയുടെ തീരുമാനം വൈകീട്ടോടെയാണ് അന്തിമമായത്.

രണ്ട് സീറ്റുകൾ തന്നെയാണ് ലീഗിനും ഉള്ളത്. വിജയ്ക്ക് പിന്തുണ പ്രഖ്യാപിച്ചുകൊണ്ടുള്ള കത്ത് ഇരുപാർട്ടികളും ഗവർണർക്ക് കൈമാറി. 108 സീറ്റാണ് തിരഞ്ഞെടുപ്പിൽ ടിവികെ നേടിയത്. കോൺഗ്രസ് അഞ്ച് സീറ്റുകളും സിപിഎമ്മിനും സിപിഐയ്ക്കും രണ്ട് സീറ്റുകളും ലഭിച്ചിരുന്നു. കോൺഗ്രസ്, സിപിഐ, സിപിഎം വിസികെ,ലീഗ് എന്നീ പാർട്ടികളുടെ പിന്തുണയോടെ ടിവികെയെ അനുകൂലിക്കുന്ന എംഎൽഎമാരുടെ എണ്ണം 121 ആയി, കേവല ഭൂരിപക്ഷത്തിന് 118 എംഎൽഎമാരുടെ പിന്തുണയാണ് വേണ്ടത്.
