ചെന്നൈ: തമിഴ്നാട് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തതിന് പിന്നാലെ, സംസ്ഥാനം 10 ലക്ഷം കോടി രൂപയുടെ കടക്കെണിയിലാണെന്ന വിജയ് യുടെ പ്രസ്താവനയ്ക്ക് മറുപടിയുമായി മുൻ മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ രംഗത്ത്. ഡി.എം.കെ സർക്കാർ ഖജനാവ് കാലിയാക്കിയെന്നും സാമ്പത്തിക സുതാര്യതയ്ക്കായി ധവളപത്രം പുറത്തിറക്കുമെന്നും വിജയ് തന്റെ പ്രസംഗത്തിൽ പറഞ്ഞിരുന്നു. എന്നാൽ, ഇതിന് മറുപടിയായി ഭരിക്കാനുള്ള കഴിവും ജനങ്ങൾക്ക് നൽകാനുള്ള മനസ്സുമാണ് വേണ്ടതെന്നും, സർക്കാർ പക്കൽ പണമില്ലെന്ന് പറഞ്ഞ് ജനങ്ങളെ നിരാശപ്പെടുത്തരുതെന്നും സ്റ്റാലിൻ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമായ എക്സിൽ (X) കുറിച്ചു.
സംസ്ഥാനത്തിന്റെ കടം അനുവദനീയമായ പരിധിയിലാണെന്നും കോവിഡ്, പ്രളയം തുടങ്ങിയ പ്രതിസന്ധികൾക്കിടയിലും തങ്ങൾ നിരവധി ക്ഷേമപദ്ധതികൾ നടപ്പിലാക്കിയിട്ടുണ്ടെന്നും സ്റ്റാലിൻ വ്യക്തമാക്കി. പ്രായോഗികമായ വാഗ്ദാനങ്ങൾ മാത്രമേ നൽകൂ എന്ന് പറഞ്ഞ് അധികാരത്തിൽ വന്ന വിജയ്, ബജറ്റിൽ അവതരിപ്പിച്ച കണക്കുകൾ കാണാതെയാണോ വാഗ്ദാനങ്ങൾ നൽകിയതെന്നും അദ്ദേഹം ചോദിച്ചു. ഭരണത്തിന്റെ സൂക്ഷ്മതകൾ വിജയ് ഉടൻ പഠിക്കുമെന്ന് കരുതുന്നതായും ജനങ്ങളെ വഞ്ചിക്കരുതെന്നും സ്റ്റാലിൻ പരിഹസിച്ചു. 2016-17 കാലയളവിൽ 2.8 ലക്ഷം കോടിയായിരുന്ന തമിഴ്നാടിന്റെ കടം 2026-27 ഓടെ 10.6 ലക്ഷം കോടിയായി വർധിച്ചിട്ടുണ്ട്.

അതേസമയം, മുഖ്യമന്ത്രിയായി ചുമതലയേറ്റ ശേഷം 200 യൂണിറ്റ് സൗജന്യ വൈദ്യുതി, സ്ത്രീ സുരക്ഷയ്ക്കായുള്ള പ്രത്യേക കർമസേന, മയക്കുമരുന്ന് വിരുദ്ധ പോരാട്ടം എന്നിവയുൾപ്പെടെയുള്ള നിർണായക ഉത്തരവുകളിൽ വിജയ് ഒപ്പുവെച്ചു. വിദ്യാഭ്യാസം, ആരോഗ്യം, കുടിവെള്ളം തുടങ്ങിയ അടിസ്ഥാന സൗകര്യങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കുമെന്നും കർഷകരുടെയും മത്സ്യത്തൊഴിലാളികളുടെയും ക്ഷേമം ഉറപ്പാക്കുമെന്നും അദ്ദേഹം പ്രഖ്യാപിച്ചു. കോൺഗ്രസ്, സി.പി.ഐ, സി.പി.എം തുടങ്ങിയ പാർട്ടികളുടെ പിന്തുണയോടെ സർക്കാർ രൂപീകരിച്ച വിജയ് മെയ് 13-നകം നിയമസഭയിൽ വിശ്വാസ വോട്ട് തേടും.
