എഡ്മിന്റൻ: കാൽഗറി നഗരത്തിൽ മയക്കുമരുന്ന് അമിത അളവിൽ ഉള്ളിൽച്ചെന്ന് അപകടത്തിലാകുന്നവരുടെ എണ്ണത്തിൽ വൻ വർധന. കാൽഗറി ഡ്രോപ്പ്-ഇൻ സെന്ററിന്റെ കണക്കുകൾ പ്രകാരം കഴിഞ്ഞ വർഷം ഏപ്രിലിൽ പ്രതിദിനം 5 കേസുകൾ റിപ്പോർട്ട് ചെയ്തിരുന്ന സ്ഥാനത്ത്, ഈ വർഷം അത് 20 കേസുകളായി ഉയർന്നു. ഈ നാലിരട്ടി വർധന നഗരത്തിൽ വലിയ ആശങ്കയ്ക്ക് കാരണമായിട്ടുണ്ട്.
മൃഗങ്ങൾക്ക് നൽകുന്ന വീര്യമേറിയ സെഡേറ്റീവുകൾ മയക്കുമരുന്നുകളിൽ വ്യാപകമായി കലർത്തുന്നതാണ് ഈ പെട്ടെന്നുള്ള വർധനവിന് കാരണം. ഓപ്പിയോയിഡുകൾക്കൊപ്പം ഇത്തരം മാരക രാസവസ്തുക്കൾ കൂടി കലരുന്നതിനാൽ, ലഹരിയുടെ അമിത ഉപയോഗം തടയാൻ സാധാരണ നൽകുന്ന ‘നലോക്സോൺ’ മരുന്നിന്റെ ഫലപ്രാപ്തി കുറയുന്നതായി സന്നദ്ധ സംഘടനയായ ‘ബി ദ ചേഞ്ച് വൈവൈസി’ ചൂണ്ടിക്കാണിക്കുന്നു. സർക്കാർ ആനുകൂല്യങ്ങൾ ലഭിക്കുന്ന ദിവസങ്ങളിൽ ദുർബലരായ ആളുകളെ ലക്ഷ്യമിട്ട് മയക്കുമരുന്ന് മാഫിയ സജീവമാകുന്നതായും അവർ പറയുന്നു.

അതേസമയം, പിടിച്ചെടുക്കുന്ന ലഹരിവസ്തുക്കളുടെ ഘടനയിൽ വലിയ മാറ്റങ്ങളൊന്നും കണ്ടിട്ടില്ലെന്നാണ് കാൽഗറി പൊലീസ് പറയുന്നത്. എങ്കിലും തെരുവിൽ ലഭിക്കുന്ന മയക്കുമരുന്നുകൾ ഒന്നും സുരക്ഷിതമല്ലെന്നും അജ്ഞാത വീര്യമുള്ള വസ്തുക്കൾ കലർത്തുന്നതിനാൽ ഇവയുടെ ഉപയോഗം അങ്ങേയറ്റം അപകടകരമാണെന്നും പൊലീസ് മുന്നറിയിപ്പ് നൽകി. ലഹരിവസ്തുക്കളിൽ എന്തൊക്കെയാണ് അടങ്ങിയിരിക്കുന്നത് എന്നതിനെക്കുറിച്ച് ഉപയോഗിക്കുന്നവർ അജ്ഞരാണെന്നത് സ്ഥിതി സങ്കീർണ്ണമാക്കുന്നു.
