തിരുവനന്തപുരം: പ്രതിപക്ഷ ഉപനേതാവ് പദവിയെ ചൊല്ലിയുള്ള തർക്കത്തിൽ പരിഹാരമുണ്ടാകുമെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. ഏത് പ്രശ്നവും രാഷ്ട്രീയ ഇച്ഛാശക്തിയിലൂടെ പരിഹരിക്കാനാകുമെന്ന് അദ്ദേഹം പറഞ്ഞു. ദേശീയ നേതൃത്വവുമായി ബന്ധപ്പെട്ടുവെന്നത് മാധ്യമ സൃഷ്ടിയാണെന്നും അദ്ദേഹം വ്യക്തമാക്കി.
അതേസമയം, പ്രതിപക്ഷ ഉപനേതാവ് വിഷയത്തിൽ ഇതുവരെ അന്തിമ തീരുമാനം എടുത്തിട്ടില്ലെന്ന് എൽഡിഎഫ് കൺവീനർ ടി പി രാമകൃഷ്ണൻ പറഞ്ഞു. സിപിഎം–സിപിഐ ചർച്ചയിലൂടെ പ്രശ്നം പരിഹരിക്കാനാകുമെന്ന പ്രതീക്ഷയുണ്ടെന്നും എൽഡിഎഫിൽ സൗഹൃദ അന്തരീക്ഷമാണുള്ളതെന്നും അദ്ദേഹം വ്യക്തമാക്കി.

ഈ വിഷയത്തിൽ സിപിഐ നേതാവ് ആനി രാജയും പ്രതികരിച്ചു. സിപിഐക്ക് ആരുടെയും മുന്നിൽ അഭിമാനം പണയം വെക്കേണ്ട സാഹചര്യമില്ലെന്ന് അവർ പറഞ്ഞു. പുതിയ സാഹചര്യത്തിൽ പ്രതിപക്ഷ ഉപനേതാവ് പദവി പരിഗണിക്കേണ്ടതുണ്ടെന്ന നിലപാടും അവർ പ്രകടിപ്പിച്ചു. ജനങ്ങളോട് രാഷ്ട്രീയ നിലപാടുകൾ വ്യക്തമായി വിശദീകരിക്കാൻ ഇത്തരം തീരുമാനങ്ങൾ സഹായിക്കുമെന്നും അവർ അഭിപ്രായപ്പെട്ടു.
അതേസമയം, നിയമസഭാ തിരഞ്ഞെടുപ്പ് തോൽവി സംബന്ധിച്ച വിശകലന നടപടികൾ സിപിഎമ്മിൽ തുടരുകയാണ്. സംസ്ഥാന സെക്രട്ടറിയേറ്റിന്റെ യോഗം ഇന്ന് ആരംഭിക്കും. തുടർന്ന് ഞായർ, തിങ്കൾ ദിവസങ്ങളിൽ സംസ്ഥാന കമ്മിറ്റി യോഗവും നടക്കും.
ജില്ലാ തലങ്ങളിൽ നിന്നുള്ള റിപ്പോർട്ടുകൾ സംസ്ഥാന നേതൃത്വത്തിന് കൈമാറിയിട്ടുണ്ട്. ഇവ സംയോജിപ്പിച്ച് സംസ്ഥാന സെക്രട്ടറിയേറ്റ് അന്തിമ റിപ്പോർട്ട് തയ്യാറാക്കി സംസ്ഥാന കമ്മിറ്റിയിൽ അവതരിപ്പിക്കും. പാർട്ടി നേത്യത്വത്തിനെതിരായ വിമർശനങ്ങൾ ഉൾപ്പെടെ യോഗങ്ങളിൽ വിശദമായി ചർച്ച ചെയ്യപ്പെടുമെന്നാണ് വിവരം.
