തിരുവനന്തപുരം: പിഎം ശ്രീ പദ്ധതിയുമായി ബന്ധപ്പെട്ട വിഷയത്തിൽ ഉടൻ തീരുമാനമെടുക്കാൻ സാധിക്കില്ലെന്നും വിദഗ്ധരുമായി കൂടുതൽ ചർച്ചകൾ അനിവാര്യമാണെന്നും വിദ്യാഭ്യാസ വകുപ്പ് മന്ത്രി എൻ ഷംസുദ്ദീൻ. സാമ്പത്തിക കാര്യങ്ങൾ ഉൾപ്പെടെയുള്ള വിവിധ റിപ്പോർട്ടുകൾ പരിശോധിച്ച ശേഷം മാത്രമേ അന്തിമ തീരുമാനമെന്നും മന്ത്രി വ്യക്തമാക്കി.
അതേസമയം, പിഎം ശ്രീ പദ്ധതിയുമായി മുന്നോട്ട് പോകുന്നതിന് വിദ്യാഭ്യാസ നയം മാറ്റേണ്ട ആവശ്യമില്ലെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടർ സമർപ്പിച്ച റിപ്പോർട്ടിൽ. കേന്ദ്ര നിബന്ധനകളിലെ എസ്.എസ്.കെ ഫണ്ട് സംസ്ഥാനത്തിന് നിർണായകമാണെന്നും, പദ്ധതി മുന്നോട്ട് കൊണ്ടുപോകാത്ത പക്ഷം ഈ ഫണ്ടുകൾ ലഭ്യമാകില്ലെന്നും റിപ്പോർട്ടിൽ ചൂണ്ടിക്കാണിക്കുന്നു. വിദ്യാഭ്യാസ മന്ത്രി എൻ ഷംസുദ്ദീന് റിപ്പോർട്ട് സമർപ്പിച്ചു.

2025 ഒക്ടോബർ 16-ന് മന്ത്രിസഭയെയോ മുന്നണിയെയോ അറിയിക്കാതെ അന്നത്തെ വിദ്യാഭ്യാസ മന്ത്രിയും മുഖ്യമന്ത്രിയും ചേർന്ന് പിഎം ശ്രീ പദ്ധതിയിൽ ഒപ്പുവെച്ചത് വലിയ വിവാദമായിരുന്നു. വിദ്യാഭ്യാസ നയം മാറ്റേണ്ടിവരുമെന്ന ആശങ്കയും അന്ന് ഉയർന്നിരുന്നു. ഈ പശ്ചാത്തലത്തിലാണ് ഇപ്പോൾ വിദ്യാഭ്യാസ നയം മാറ്റേണ്ടതില്ലെന്ന പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ റിപ്പോർട്ട് പുറത്തുവരുന്നത്. പദ്ധതി സംബന്ധിച്ച് അന്തിമ തീരുമാനം പിന്നീട് എടുക്കുമെന്നാണ് സൂചന.
