കൊച്ചി: മാസപ്പടി കേസിൽ വീണാ വിജയൻ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന് മുന്നിൽ നാളെ ഹാജരാകില്ല. ആരോഗ്യപ്രശ്നങ്ങൾ കാരണം മറ്റൊരു ദിവസം ഹാജരാകാമെന്ന് ഇ ഡിയെ ഇമെയിൽ വഴി അറിയിച്ചു.ആവശ്യമായ രേഖകൾ നൽകാൻ തയ്യാറാണെന്നും, അഭിഭാഷകർ വഴി രേഖകൾ കൈമാറുമെന്നും വീണ അറിയിച്ചിട്ടുണ്ട്. ഇതിനെ തുടർന്ന് ഇഡി പുതിയ തീയതി നിശ്ചയിച്ച് വീണ്ടും സമൻസ് നൽകും.
കരിമണൽ കമ്പനിയിൽ നിന്ന് ലഭിച്ച സാമ്പത്തിക ഇടപാടുകളുമായി ബന്ധപ്പെട്ട വിശദാംശങ്ങളും രേഖകളും സഹിതം ഹാജരാകാനായിരുന്നു ഇഡിയുടെ നിർദേശം. കമ്പനിയും എക്സാലോജിക്കും തമ്മിലുള്ള സാമ്പത്തിക ഇടപാടുകൾ, ലഭിച്ച തുകകൾ, അവയുടെ സ്വഭാവം എന്നിവയാണ് അന്വേഷണത്തിന്റെ പ്രധാന വിഷയങ്ങൾ.

ഗുരുതര സാമ്പത്തിക ക്രമക്കേടുകൾ നടന്നതായി കണ്ടെത്തിയെന്ന എസ്‌എഫ്‌ഐഒ റിപ്പോർട്ടിന്റെ പശ്ചാത്തലത്തിലാണ് ഇ ഡി അന്വേഷണം ശക്തമാക്കിയത്. വീണ വിജയനും അവരുടെ കമ്പനിയും നടത്തിയതായി പറയപ്പെടുന്ന സാമ്പത്തിക ഇടപാടുകളെക്കുറിച്ചുള്ള വിവരങ്ങൾ ശേഖരിക്കുകയാണ് അന്വേഷണ സംഘം.
ഇതിനുമുമ്പ് വിവിധ ഇടങ്ങളിൽ നടത്തിയ പരിശോധനകളിൽ നിരവധി ബാങ്ക് അക്കൗണ്ടുകൾ മരവിപ്പിക്കുകയും ബന്ധപ്പെട്ട രേഖകൾ പിടിച്ചെടുക്കുകയും ചെയ്തിരുന്നു. ഈ അക്കൗണ്ടുകളിലൂടെയാണ് ബന്ധപ്പെട്ട സാമ്പത്തിക ഇടപാടുകൾ നടന്നതെന്നാണ് അന്വേഷണ ഏജൻസിയുടെ വിലയിരുത്തൽ.
