കൊച്ചി: കേരളത്തിൽ റെയിൽവേ മെയിൽ സർവീസ് (ആർഎംഎസ്) അവസാനിപ്പിക്കാൻ തപാൽ വകുപ്പ് തീരുമാനിച്ചു. ഇതിന് പകരമായി റോഡ് ട്രാൻസ്പോർട്ട് നെറ്റ്വർക് (ആർടിഎൻ) സംവിധാനം ആരംഭിക്കും. പുതിയ സംവിധാനത്തിന്റെ പരീക്ഷണം ഈ മാസം 15 മുതൽ ആരംഭിക്കും. ജൂലൈ 1 മുതൽ റെയിൽവേയുമായി ബന്ധപ്പെട്ട സേവനങ്ങൾ അവസാനിപ്പിക്കാൻ കത്ത് നൽകും. ഓഗസ്റ്റ് മുതൽ പൂർണമായും റോഡ് മാർഗത്തിലേക്ക് മാറാനാണ് തീരുമാനം.

റെയിൽവേ വഴിയുള്ള തപാൽ കൈമാറ്റം കൂടുതൽ ചെലവുള്ളതാണെന്നാണ് തപാൽ വകുപ്പിന്റെ വാദം. എന്നാൽ കേരളത്തിന്റെ സാഹചര്യങ്ങളും കാലാവസ്ഥയും പരിഗണിച്ചാൽ സമയം പാലിച്ചുള്ള തപാൽ നീക്കം പ്രായോഗികമല്ല എന്ന വാദമാണ് ജീവനക്കാരുടേത്. തപാൽ വകുപ്പിന്റെ വാഹനങ്ങൾക്കൊപ്പം സ്വകാര്യ വാഹനങ്ങളും ഉപയോഗിക്കാൻ നീക്കമുണ്ട്. പൊതുജന സേവനങ്ങളുടെ ചെലവ് കൂടാനും പ്രധാന രേഖകളുടെ കൈമാറ്റ വിശ്വാസ്യത കുറയാനും സാധ്യതയുണ്ടെന്ന് ജീവനക്കാർ പറയുന്നു.
