ഡൽഹി: കഫ് സിറപ്പുകൾ മെഡിക്കൽ സ്റ്റോറുകളിൽ നിന്ന് നേരിട്ട് വാങ്ങുന്നതിനായി ഇനി മുതൽ ഡോക്ടറുടെ കുറിപ്പടി നിർബന്ധമാക്കി കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയം ഉത്തരവിറക്കി. സ്വയം ചികിത്സയും മരുന്നുകളുടെ അനിയന്ത്രിത ഉപയോഗവും തടയുന്നതാണ് പുതിയ തീരുമാനത്തിന്റെ പ്രധാന ലക്ഷ്യം.
പുതിയ ഡ്രഗ്സ് ചട്ടങ്ങൾ 2026 പ്രകാരമാണ് ഈ മാറ്റം കൊണ്ടുവന്നിരിക്കുന്നത്. 1945ലെ ഡ്രഗ്സ് ആൻഡ് കോസ്മെറ്റിക്സ് നിയമത്തിലെ ഷെഡ്യൂൾ കെ പ്രകാരം കുറിപ്പടി ഇല്ലാതെ ലഭ്യമായിരുന്ന മരുന്നുകളുടെ പട്ടികയിൽ നിന്ന് കഫ് സിറപ്പുകൾ ഒഴിവാക്കിയിട്ടുണ്ട്. ഇതോടെ സിറപ്പ് അടിസ്ഥാനമാക്കിയ എല്ലാ കഫ് മരുന്നുകളും ഇനി ഡോക്ടറുടെ നിർദേശപ്രകാരം മാത്രമേ ലഭ്യമാകൂ.

പുതിയ നിയമപ്രകാരം, അംഗീകൃത ഡോക്ടറുടെ കുറിപ്പടി ഉണ്ടായാൽ മാത്രമേ ഫാർമസികൾക്ക് ഇത്തരം മരുന്നുകൾ വിതരണം ചെയ്യാൻ കഴിയൂ. ഇതിലൂടെ മരുന്നുകളുടെ ദുരുപയോഗം കുറയ്ക്കുകയും രോഗികളുടെ സുരക്ഷ ഉറപ്പാക്കുകയും ചെയ്യുമെന്ന് കേന്ദ്ര സർക്കാർ വ്യക്തമാക്കി.സ്വയം ചികിത്സയും അനിയന്ത്രിതമായ മരുന്ന് ഉപയോഗവും മൂലം ഉണ്ടാകുന്ന ആരോഗ്യ പ്രശ്നങ്ങൾ നിയന്ത്രിക്കാനാണ് ഈ നീക്കം ലക്ഷ്യമിടുന്നതെന്നും മന്ത്രാലയം അറിയിച്ചു.
