Tuesday, June 23, 2026

മദ്യനികുതി ഇളവ് ‘ബക്കാര്‍ഡി’ കമ്പനിക്ക് വേണ്ടിയെന്ന് പിണറായി വിജയന്റെ ആരോപണം; സഭാരേഖകളില്‍ നിന്ന് നീക്കി

തിരുവനന്തപുരം: സംസ്ഥാനത്തെ പുതിയ നികുതി പരിഷ്‌കരണം പ്രമുഖ അന്താരാഷ്ട്ര മദ്യക്കമ്പനിയായ ‘ബക്കാര്‍ഡി’യെ സഹായിക്കാനാണെന്നും ഇതിന് പിന്നില്‍ കോടികളുടെ അഴിമതിയുണ്ടെന്നുമുള്ള പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ ആരോപണം സഭാ ടിവിയില്‍ നിന്നും സഭാ രേഖകളില്‍ നിന്നും നീക്കി. മുഖ്യമന്ത്രി വി.ഡി. സതീശന്റെ ആവശ്യപ്രകാരമാണ് സ്പീക്കറുടെ നടപടി. പ്രതിപക്ഷ നേതാവിന്റെ ആരോപണം ചട്ടവിരുദ്ധമാണെന്നും അതിനാല്‍ രേഖകളില്‍ നിന്ന് നീക്കണമെന്നും മുഖ്യമന്ത്രി സഭയില്‍ ആവശ്യപ്പെടുകയായിരുന്നു. വിഷയത്തില്‍ പ്രതിപക്ഷം നല്‍കിയ അടിയന്തര പ്രമേയ നോട്ടീസിന് സ്പീക്കര്‍ അനുമതി നല്‍കിയില്ല.

സഭാ ടിവിയില്‍ നിന്ന് പ്രതിപക്ഷ നേതാവിന്റെ പ്രസംഗം മാറ്റിയതുകൊണ്ടൊന്നും അഴിമതിക്കെതിരായ പോരാട്ടത്തില്‍ നിന്ന് തങ്ങള്‍ പിന്നോട്ടില്ലെന്ന് മുന്‍ ധനമന്ത്രി കെ.എന്‍. ബാലഗോപാല്‍ വ്യക്തമാക്കി. ‘ഡെന്‍മാര്‍ക്കില്‍ എന്തോ ചീഞ്ഞുനാറുന്നു’ എന്ന് പറയുന്നതു പോലെയാണ് ഈ നികുതിയിളവിലെ കാര്യങ്ങളെന്നും ഇതില്‍ വ്യക്തമായ അഴിമതിയുടെ ഗന്ധമുണ്ടെന്നും അദ്ദേഹം ആരോപിച്ചു. വിഷയം സഭയില്‍ ചര്‍ച്ച ചെയ്യാന്‍ സര്‍ക്കാര്‍ തയ്യാറാകാത്തത് പൊതുസമൂഹത്തില്‍ വലിയ സംശയം ജനിപ്പിക്കുന്നുണ്ടെന്നും ബാലഗോപാല്‍ കൂട്ടിച്ചേര്‍ത്തു. പ്രതിപക്ഷ നേതാവിന്റെ ചോദ്യം സഭാരേഖകളില്‍ നിന്ന് നീക്കിയത് ജനാധിപത്യവിരുദ്ധമാണെന്ന് കെ. രാജനും കുറ്റപ്പെടുത്തി.

നികുതി ഇളവ് ആവശ്യപ്പെട്ട് ബക്കാര്‍ഡി ഇന്ത്യ 2023-ല്‍ അപേക്ഷ നല്‍കിയെങ്കിലും എല്‍.ഡി.എഫ് സര്‍ക്കാര്‍ അതില്‍ യാതൊരു തീരുമാനവും എടുത്തിരുന്നില്ലെന്ന് പിണറായി വിജയന്‍ സഭയില്‍ ചൂണ്ടിക്കാണിച്ചിരുന്നു. പുതിയ ബജറ്റിന്റെ ഷെഡ്യൂള്‍ അവതരിപ്പിച്ചപ്പോള്‍ അതില്‍ ഫിനാന്‍സ് ബില്ല് ഉണ്ടായിരുന്നില്ല. ബജറ്റ് തയാറാക്കുമ്പോള്‍ ഇത്തരമൊരു നികുതി നിര്‍ദേശത്തെക്കുറിച്ച് യാതൊരു ആലോചനയും ഉണ്ടായിരുന്നില്ലെന്നാണ് ഇത് വ്യക്തമാക്കുന്നത്. എന്നാല്‍, പിന്നീട് ഒരു സ്വകാര്യ മദ്യക്കമ്പനിക്ക് അമിതമായ ലാഭം കൊയ്യാന്‍ പറ്റുന്ന രീതിയില്‍ ഈ നിര്‍ദേശം മെല്ലെ തിരുകിക്കയറ്റുകയായിരുന്നു എന്ന് പ്രതിപക്ഷ നേതാവ് ആരോപിച്ചു.

നിലവില്‍ 251 ശതമാനമുള്ള നികുതിയാണ് ഒറ്റയടിക്ക് 120 ശതമാനമാക്കി കുറയ്ക്കുന്നത്. ഈ 131 ശതമാനത്തിന്റെ വന്‍ നികുതിയിളവ് ആര്‍ക്ക് വേണ്ടിയാണെന്നും, ഇതുകൊണ്ട് നാട്ടിലെ സാധാരണക്കാര്‍ക്ക് എന്താണ് ഗുണമെന്നും പിണറായി വിജയന്‍ ചോദിച്ചു. സാധാരണ ജനങ്ങള്‍ക്ക് വേണ്ടിയല്ല ഈ പരിഷ്‌കാരം കൊണ്ടുവന്നിട്ടുള്ളത്. ഇതിന്റെ യഥാര്‍ത്ഥ ഗുണഭോക്താവ് കര്‍ണാടക ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ബക്കാര്‍ഡി കമ്പനിയാണെന്നും ഇതിന് പിന്നില്‍ വലിയ അഴിമതി നടന്നിട്ടുണ്ടെന്നും അദ്ദേഹം ആവര്‍ത്തിച്ചു. എന്നാല്‍, കൃത്യമായ നടപടിക്രമങ്ങള്‍ പാലിക്കാതെ ഇത്തരം ഗുരുതരമായ ആരോപണങ്ങള്‍ ഉന്നയിക്കാന്‍ ചട്ടപ്രകാരം കഴിയില്ലെന്ന് വ്യക്തമാക്കിയാണ് ഭരണപക്ഷം ഇതിനെ പ്രതിരോധിച്ചത്.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!