തിരുവനന്തപുരം: കേരളത്തിൽ വീര്യം കുറഞ്ഞ മദ്യ ഉൽപ്പന്നങ്ങൾക്ക് നികുതി ഇളവ് നൽകണമെന്നാവശ്യപ്പെട്ട് പ്രമുഖ മദ്യക്കമ്പനിയായ ബക്കാർഡി മുൻ എൽഡിഎഫ് സർക്കാരിന് നൽകിയ കത്ത് പുറത്ത്. ബിയറും വൈനും പോലുള്ള വിഭാഗങ്ങൾക്ക് സമാനമായ നികുതി ഘടന തങ്ങളുടെ ഉൽപ്പന്നങ്ങൾക്കും നൽകണമെന്നായിരുന്നു കമ്പനിയുടെ പ്രധാന ആവശ്യം.
‘ബക്കാർഡി പ്ലസ്’, ‘ബക്കാർഡി ബ്രീസർ’ തുടങ്ങിയ ഉൽപ്പന്നങ്ങൾക്ക് നിലവിൽ കേരളത്തിൽ 251 ശതമാനം നികുതി ചുമത്തുന്നുണ്ടെന്നും ഇത് മറ്റു സംസ്ഥാനങ്ങളെ അപേക്ഷിച്ച് വളരെ കൂടുതലാണെന്നും കത്തിൽ പറയുന്നു. ബിയറിന് ഏകദേശം 116 ശതമാനവും വൈനിന് 86 ശതമാനവും നികുതി നിലനിൽക്കുന്നതായി ചൂണ്ടിക്കാട്ടിയാണ് കുറവ് ആവശ്യപ്പെട്ടിരിക്കുന്നത്.
കൂടാതെ, ഉയർന്ന നികുതി കാരണം ഈ ഉൽപ്പന്നങ്ങൾ കേരളത്തിൽ ലഭ്യമാകാത്തതിനാൽ ഉപഭോക്താക്കൾ ആഘോഷങ്ങൾക്കും ഇവന്റുകൾക്കുമായി ഗോവ, പോണ്ടിച്ചേരി തുടങ്ങിയ സംസ്ഥാനങ്ങളിലേക്ക് പോകുന്നുവെന്നും കത്തിൽ പരാമർശിക്കുന്നു. ഇതിനെ തുടർന്ന് നികുതി ഘടന പുനഃപരിശോധിക്കണമെന്ന് കമ്പനിയുടെ അപേക്ഷയിൽ പറയുന്നു.

എം വി ഗോവിന്ദൻ എക്സൈസ് മന്ത്രിയായിരുന്ന കാലത്താണ് ഈ കത്ത് സർക്കാരിന് ലഭിച്ചത്. തുടർന്ന് സാധാരണ നടപടിക്രമങ്ങളുടെ ഭാഗമായി വിഷയം ധനകാര്യ വകുപ്പിന് കൈമാറാൻ നിർദേശം നൽകിയിരുന്നു. പിന്നീട് എം ബി രാജേഷ് എക്സൈസ് മന്ത്രിയായപ്പോഴും, കെ.എൻ ബാലഗോപാൽ ധനമന്ത്രിയായിരുന്ന കാലത്തും വിഷയം പരിഗണനയിൽ വന്നിരുന്നു.ധനവകുപ്പ് ഏകദേശം 550 കോടിയുടെ അധിക വരുമാന സാധ്യത വിലയിരുത്തിയിരുന്നെങ്കിലും, നിലവിലെ 251 ശതമാനം നികുതി നിലനിർത്താനാണ് എൽഡിഎഫ് സർക്കാർ പിന്നീട് തീരുമാനിച്ചത്.
