ഓട്ടവ: കാനഡയിൽ അഭയാർത്ഥി നിയമങ്ങളിൽ കർശന നിയന്ത്രണങ്ങൾ ഏർപ്പെടുത്തി ഭരണകൂടം. വിഘടനവാദ സ്വഭാവമുള്ള വ്യക്തികൾ അഭയാർത്ഥി അപേക്ഷാ സംവിധാനത്തെ ദുരുപയോഗം ചെയ്യുന്നതായി കണ്ടെത്തിയതിനെ തുടർന്ന് അപേക്ഷകൾ നിരസിക്കുന്നതിൽ വലിയ വർധനവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. പുതിയ നയപ്രകാരം അഭയാർത്ഥി അപേക്ഷകളുടെ സുരക്ഷാ പരിശോധനകൾ കൂടുതൽ കർശനമാക്കും. അപേക്ഷകരിൽ ചിലരെ രാജ്യസുരക്ഷയ്ക്ക് ഭീഷണിയായി കണക്കാക്കുന്നതായും ഇമിഗ്രേഷൻ വിഭാഗം വ്യക്തമാക്കുന്നു.
മുൻപ് ഇത്തരം അപേക്ഷകൾ നിരസിക്കപ്പെട്ടാൽ അപ്പീൽ നൽകാനുള്ള അവസരം ഉണ്ടായിരുന്നുവെങ്കിലും, പുതിയ നിയന്ത്രണങ്ങളോടെ അപ്പീൽ നടപടികൾക്ക് പരിമിതികൾ ഏർപ്പെടുത്തിയിട്ടുണ്ട്. ഇതോടെ അപേക്ഷകൾ നിരസിക്കപ്പെട്ടാൽ നിയമനടപടികൾക്ക് സാധ്യത കുറവാണെന്ന് അധികൃതർ വ്യക്തമാക്കുന്നു.

കാനഡയുടെ മാനുഷിക അഭയാർത്ഥി നയം ചില വിഭാഗങ്ങൾ ദുരുപയോഗം ചെയ്യുന്നതായി നേരത്തെ തന്നെ ആരോപണങ്ങൾ ഉയർന്നിരുന്നു. ഇതിനെ തടയുന്നതിനും രാജ്യസുരക്ഷ ഉറപ്പാക്കുന്നതിനുമാണ് പുതിയ നടപടികൾ സ്വീകരിച്ചതെന്ന് സർക്കാർ വ്യക്തമാക്കുന്നു.എന്നാൽ ഈ മാറ്റങ്ങൾ കാനഡയിൽ അഭയം തേടുന്നവർക്കിടയിൽ ആശങ്ക ഉയർത്തിയിട്ടുണ്ട്. രാജ്യത്തിന്റെ അഭയാർത്ഥി സംവിധാനത്തിന്റെ വിശ്വാസ്യതയും സുരക്ഷയും ഉറപ്പാക്കുകയാണ് പ്രധാന ലക്ഷ്യമെന്ന് അധികൃതർ കൂട്ടിച്ചേർത്തു.
