ചെന്നൈ: അണ്ണാ ഡിഎംകെയിൽ കൊഴിഞ്ഞുപോക്ക് തുടരുന്നു. ആയിരക്കണക്കിന് പ്രവർത്തകർ മിഴക വെട്രി കഴകം (ടിവികെ) പാർട്ടിയിലേക്ക് ചേർന്നു.നാല് മുൻ മന്ത്രിമാർ ഉൾപ്പെടെ 118 പ്രധാന ഭാരവാഹികൾ പാർട്ടി മാറ്റത്തിന്റെ ഭാഗമായി ടിവികെയിൽ എത്തി.
മഹാബലിപുരത്ത് നടന്ന മഹാസമ്മേളനത്തിൽ മുൻ മന്ത്രിമാരായ സി വിജയഭാസ്കർ, എം ആർ വിജയഭാസ്കർ, എംഎസ്എം ആനന്ദ്, സി വളർമതി എന്നിവരെ ടിവികെ നേതൃത്വം ഔദ്യോഗികമായി സ്വീകരിച്ചു. മുൻ എംപിമാർ, എംഎൽഎമാർ, ജില്ലാ സെക്രട്ടറിമാർ ഉൾപ്പെടെ നിരവധി നേതാക്കളും ചടങ്ങിൽ പങ്കെടുത്തു.

ഏകദേശം 200 ബസുകളിലായി വിവിധ ജില്ലകളിൽ നിന്നുള്ള പ്രവർത്തകർ മഹാസമ്മേളന വേദിയിലേക്ക് എത്തിച്ചേർന്നതോടെ പരിപാടി വലിയ രാഷ്ട്രീയ ശക്തിപ്രകടനമായി മാറി. ആയിരക്കണക്കിന് പ്രവർത്തകരാണ് ടിവികെയുടെ ഭാഗമായത്.പാർട്ടി മാറ്റം ജനങ്ങളുടെ തീരുമാനപ്രകാരമാണെന്നും, തന്റെ മണ്ഡലത്തിലെ ജനാഭിപ്രായം മാനിച്ചാണ് തീരുമാനം എടുത്തതെന്നും മുൻ മന്ത്രി സി വിജയഭാസ്കർ മാധ്യമങ്ങളോട് പ്രതികരിച്ചു.
ടിവികെ ജനറൽ സെക്രട്ടറി എൻ ആനന്ദ്, കെ എ സെങ്കോട്ടയ്യൻ, ആദവ് അർജുന, കെ ജി അരുൺ രാജ് തുടങ്ങിയ നേതാക്കൾ ചടങ്ങിൽ പങ്കെടുത്തു. വരും ദിവസങ്ങളിലും കൊഴിഞ്ഞുപോക്ക് തുടർന്നേക്കുമെന്നാണ് സൂചന.തമിഴ്നാട് രാഷ്ട്രീയത്തിൽ പുതിയ ശക്തിയായി ഉയരുന്ന ടിവികെ, സംഘടനാ വിപുലീകരണത്തിലൂടെ സ്വാധീനം വർധിപ്പിക്കാനുള്ള നീക്കത്തിലാണ്.
