Thursday, July 9, 2026

യുഎസ് ഇമിഗ്രേഷന്‍ നിയമങ്ങള്‍ കടുപ്പിക്കാന്‍ ട്രംപ് ഭരണകൂടം; എച്ച്-1ബി, സ്റ്റുഡന്റ് വീസ നിയമങ്ങള്‍ മാറും

വാഷിങ്ടണ്‍: അമേരിക്കയില്‍ ജോലി ചെയ്യാനും പഠിക്കാനും ആഗ്രഹിക്കുന്ന വിദേശ പ്രൊഫഷണലുകള്‍ക്കും വിദ്യാര്‍ത്ഥികള്‍ക്കും കനത്ത പ്രതിസന്ധി സൃഷ്ടിച്ചുകൊണ്ട് യുഎസ് ഇമിഗ്രേഷന്‍ നിയമങ്ങള്‍ കൂടുതല്‍ കര്‍ശനമാക്കാന്‍ ഡോണള്‍ഡ് ട്രംപ് ഭരണകൂടം ഒരുങ്ങുന്നു. യുഎസിലെ ഏറ്റവും വലിയ കുടിയേറ്റ ജനവിഭാഗങ്ങളിലൊന്നായ ഇന്ത്യക്കാരെയായിരിക്കും ഈ പുതിയ നിയന്ത്രണങ്ങള്‍ ഏറ്റവും കൂടുതല്‍ ബാധിക്കുക. പ്രശസ്തമായ എച്ച്-1ബി വീസകള്‍, എല്‍-1 വീസകള്‍, സ്റ്റുഡന്റ് വീസകള്‍ എന്നിവയിലെല്ലാം കടുത്ത മാറ്റങ്ങളാണ് യുഎസ് ആഭ്യന്തര സുരക്ഷാ വകുപ്പ്, തൊഴില്‍ വകുപ്പ് എന്നിവ പുറത്തുവിട്ട പുതിയ റഗുലേറ്ററി അജണ്ടയില്‍ നിര്‍ദ്ദേശിച്ചിരിക്കുന്നത്. ഈ നിര്‍ദ്ദേശങ്ങള്‍ ഉടനടി പ്രാബല്യത്തില്‍ വന്നിട്ടില്ലെങ്കിലും, ഭരണകൂടത്തിന്റെ ഭാവി നയങ്ങളുടെ വ്യക്തമായ സൂചനയാണിത്.

യുഎസ് കമ്പനികള്‍ക്ക് വിദേശ പ്രൊഫഷണലുകളെ നിയമിക്കാന്‍ അനുവാദം നല്‍കുന്ന എച്ച്-1ബി വീസകളുടെ യോഗ്യതാ മാനദണ്ഡങ്ങള്‍ ഓഗസ്റ്റ് മാസത്തോടെ കൂടുതല്‍ കര്‍ശനമാക്കും. പ്രധാനമായും ഇന്ത്യന്‍ ഐടി, കണ്‍സള്‍ട്ടിംഗ് കമ്പനികള്‍ വ്യാപകമായി ഉപയോഗിക്കുന്ന ‘തേര്‍ഡ് പാര്‍ട്ടി ക്ലയന്റ് സൈറ്റ്’ മാതൃകയ്ക്ക് മേല്‍ കടുത്ത നിരീക്ഷണമുണ്ടാകും. കമ്പനിയും ജീവനക്കാരനും തമ്മിലുള്ള കൃത്യമായ തൊഴില്‍ബന്ധം തെളിയിക്കുന്ന കൂടുതല്‍ രേഖകള്‍ സമര്‍പ്പിക്കേണ്ടി വരും. കൂടാതെ, എച്ച്-1ബി, എല്‍-1 വീസകളില്‍ ഭൂരിഭാഗം ജീവനക്കാരെയും നിലനിര്‍ത്തുന്ന വന്‍കിട കമ്പനികള്‍ക്ക് വീസ പുതുക്കുന്നതിനായി അധിക ഫീസും ഈടാക്കും. ഇത് കമ്പനികളുടെ ചിലവ് വന്‍തോതില്‍ വര്‍ദ്ധിപ്പിക്കും.

വിദേശ ജീവനക്കാരെ സ്‌പോണ്‍സര്‍ ചെയ്യുന്നതിനായി കമ്പനികള്‍ നല്‍കേണ്ട ഏറ്റവും കുറഞ്ഞ ശമ്പള നിരക്ക് ഗണ്യമായി ഉയര്‍ത്താന്‍ തൊഴില്‍ വകുപ്പ് പദ്ധതിയിടുന്നു. എന്‍ട്രി ലെവല്‍ ശമ്പളം 17-ാം പെര്‍സന്റൈലില്‍ നിന്ന് 34-ാം പെര്‍സന്റൈലിലേക്ക് ഉയര്‍ത്താനാണ് നിര്‍ദ്ദേശം. ഇതോടെ വിദേശ തൊഴിലാളികളെ നിയമിക്കുന്നത് കമ്പനികള്‍ക്ക് വലിയ സാമ്പത്തിക ബാധ്യതയാകും. ഇത്തരം അനിശ്ചിതത്വങ്ങള്‍ കാരണം പല ഇന്ത്യന്‍ പ്രൊഫഷണലുകളും ഇപ്പോള്‍ സ്ഥിരതാമസത്തിനായി യുകെ പോലുള്ള മറ്റ് രാജ്യങ്ങളെ ആശ്രയിക്കാന്‍ തുടങ്ങിയിട്ടുണ്ട്.

2024-25 അധ്യയന വര്‍ഷത്തില്‍ മാത്രം 3.6 ലക്ഷത്തോളം വിദ്യാര്‍ത്ഥികളുമായി യുഎസിലെ ഏറ്റവും വലിയ അന്താരാഷ്ട്ര വിദ്യാര്‍ത്ഥി സമൂഹമായി മാറിയ ഇന്ത്യക്കാരെ പുതിയ സ്റ്റുഡന്റ് വീസ നിയമങ്ങള്‍ കാര്യമായി ബാധിക്കും. നിലവിലുള്ള ‘ഡ്യൂറേഷന്‍ ഓഫ് സ്റ്റാറ്റസ്’ രീതി നിര്‍ത്തലാക്കാന്‍ യുഎസ് ഒരുങ്ങുന്നു. നിലവില്‍ പഠനം തുടരുന്നിടത്തോളം കാലം യുഎസില്‍ തുടരാന്‍ അനുവാദമുണ്ടായിരുന്ന സ്ഥാനത്ത്, ഇനി മുതല്‍ കൃത്യമായ നിശ്ചിത കാലയളവിലേക്ക് മാത്രമായിരിക്കും വീസ അനുവദിക്കുക. അതിനുശേഷം തുടര്‍ന്ന് പഠിക്കാന്‍ പ്രത്യേക വീസ വിപുലീകരണത്തിന് അപേക്ഷിക്കേണ്ടി വരും. ഇതിന് പുറമെ, വിദ്യാര്‍ത്ഥികള്‍ക്ക് ജോലി പരിചയം നേടാന്‍ സഹായിക്കുന്ന ഒപ്ഷണല്‍ പ്രാക്ടിക്കല്‍ ട്രെയിനിംഗ് നിയമങ്ങളും 2027 ഫെബ്രുവരിയോടെ കടുപ്പിച്ചേക്കും.

എച്ച്-1ബി വീസക്കാരുടെ പങ്കാളികള്‍ക്ക് നല്‍കുന്ന എച്ച്-4 വീസയിലെ തൊഴില്‍ അനുമതി പത്രങ്ങളുടെ യാന്ത്രികമായ കാലാവധി നീട്ടിനല്‍കല്‍ ഈ മാസം മുതല്‍ നിര്‍ത്തലാക്കാന്‍ സാധ്യതയുണ്ട്. ഗ്രീന്‍ കാര്‍ഡിനായി വര്‍ഷങ്ങളായി കാത്തിരിക്കുന്ന ലക്ഷക്കണക്കിന് ഇന്ത്യന്‍ ദമ്പതികളെ ഇത് ബാധിക്കും. തൊഴില്‍ അനുമതി പുതുക്കുന്നതില്‍ ചെറിയ താമസം വന്നാല്‍ പോലും ഇവര്‍ക്ക് യുഎസില്‍ ജോലി ചെയ്യാനുള്ള നിയമപരമായ അവകാശം താല്‍ക്കാലികമായി നഷ്ടപ്പെടാം. ഈ നിര്‍ദ്ദേശങ്ങള്‍ നിയമമായി മാറുന്നതിന് മുന്‍പ് പൊതുജനങ്ങളുടെ അഭിപ്രായ രൂപീകരണവും ഔദ്യോഗിക അംഗീകാരങ്ങളും നിയമപരമായ വെല്ലുവിളികളും നേരിടേണ്ടതുണ്ടെങ്കിലും, ട്രംപ് ഭരണകൂടം കുടിയേറ്റ നിയമങ്ങള്‍ കര്‍ശനമാക്കാന്‍ തന്നെയാണ് നീങ്ങുന്നതെന്ന് കുടിയേറ്റ നിയമവിദഗ്ദ്ധര്‍ വിലയിരുത്തുന്നു.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!