Sunday, July 12, 2026

വിയറ്റ്‌നാം ബോട്ട് അപകടം: മരിച്ചവരുടെ മൃതദേഹങ്ങള്‍ ഹോ ചി മിന്‍ സിറ്റിയില്‍ എത്തിച്ചു; ഉടന്‍ ഇന്ത്യയിലേക്ക് എത്തിക്കും

ഹനോയ്: വിയറ്റ്‌നാമിലുണ്ടായ ബോട്ട് അപകടത്തില്‍ മരണപ്പെട്ട 15 ഇന്ത്യന്‍ വിനോദസഞ്ചാരികളുടെ മൃതദേഹങ്ങള്‍ തുടര്‍നടപടികള്‍ക്കായി ഹോ ചി മിന്‍ സിറ്റിയില്‍ എത്തിച്ചു. വിയറ്റ്‌നാമിലെ ഇന്ത്യന്‍ എംബസിയുടെ നേതൃത്വത്തില്‍ ഔദ്യോഗിക നടപടിക്രമങ്ങള്‍ വേഗത്തില്‍ പൂര്‍ത്തിയാക്കി മൃതദേഹങ്ങള്‍ എത്രയും വേഗം ഇന്ത്യയിലേക്ക് എത്തിക്കാനുള്ള ശ്രമങ്ങള്‍ നടക്കുകയാണ്. ശനിയാഴ്ച ഉച്ചയോടെ ഫു കോക്ക് ദ്വീപിന് സമീപമായിരുന്നു രാജ്യം ഞെട്ടിയ ഈ ദുരന്തം സംഭവിച്ചത്.

അപകടത്തില്‍ മരിച്ചവരില്‍ രണ്ട് മലയാളികളും, 10 തമിഴ്‌നാട് സ്വദേശികളും, മൂന്ന് ആന്ധ്രാപ്രദേശ് സ്വദേശികളും ഉള്‍പ്പെടുന്നു. കൊല്ലം കൊട്ടാരക്കര സ്വദേശികളായ എ.സി തോമസ്, ഭാര്യ ലൗനി തോമസ് എന്നിവരാണ് അപകടത്തില്‍പ്പെട്ട മലയാളികള്‍. ഒരു പ്രമുഖ മെഡിക്കല്‍ കമ്പനി തങ്ങളുടെ ഡീലര്‍മാര്‍ക്കായി സംഘടിപ്പിച്ച സ്‌പോണ്‍സേര്‍ഡ് വിനോദയാത്രയുടെ ഭാഗമായാണ് ഇരുവരും ജൂലൈ 7-ന് നാട്ടില്‍ നിന്നും പുറപ്പെട്ടത്. ട്രെയിന്‍ മാര്‍ഗ്ഗം ചെന്നൈയിലെത്തിയ ശേഷം അവിടെനിന്നാണ് ഇവര്‍ വിയറ്റ്‌നാമിലേക്ക് വിമാനം കയറിയത്. ചൊവ്വാഴ്ചയോടെ ഇവരുടെ മൃതദേഹങ്ങള്‍ ജന്മനാട്ടില്‍ എത്തിക്കാന്‍ കഴിയുമെന്ന പ്രതീക്ഷയിലാണ് ബന്ധുക്കള്‍.

ശനിയാഴ്ച രാവിലെ 10.30 ഓടെ വിയറ്റ്നാമിലെ വിനോദസഞ്ചാര കേന്ദ്രമായ ഫു കോക്ക് ദ്വീപിന് സമീപമുള്ള ഹോ മേ റൂദ് ദ്വീപില്‍ നിന്ന് ആന്‍ തോയ് തുറമുഖത്തേക്ക് മടങ്ങുകയായിരുന്ന ബോട്ടാണ് അപകടത്തില്‍പ്പെട്ടത്. 32 ഇന്ത്യന്‍ വിനോദസഞ്ചാരികളും 4 പ്രാദേശിക ജീവനക്കാരുമടക്കം 36 പേരാണ് ബോട്ടിലുണ്ടായിരുന്നത്. ശക്തമായ കാറ്റും ഉയര്‍ന്ന തിരമാലകളും കാരണം നിയന്ത്രണം നഷ്ടപ്പെട്ട ബോട്ട് തീരത്തുനിന്നും ഏകദേശം 400 മീറ്റര്‍ മാത്രം അകലെവെച്ച് തലകീഴായി മറിയുകയായിരുന്നു. അപകടം ശ്രദ്ധയില്‍പ്പെട്ടയുടന്‍ സമീപത്തുണ്ടായിരുന്ന മറ്റ് വിനോദസഞ്ചാര ബോട്ടുകളാണ് ആദ്യം രക്ഷാപ്രവര്‍ത്തനത്തിന് എത്തിയത്. തുടര്‍ന്ന് വിയറ്റ്‌നാം ബോര്‍ഡര്‍ ഗാര്‍ഡ്, നാവികസേന, കോസ്റ്റ് ഗാര്‍ഡ് എന്നിവരും സംയുക്തമായി രംഗത്തിറങ്ങി. ഉച്ചയോടെ 21 പേരെ (17 വിനോദസഞ്ചാരികളും 4 ജീവനക്കാരും) രക്ഷപ്പെടുത്തി ആശുപത്രികളില്‍ എത്തിക്കാന്‍ സാധിച്ചെങ്കിലും, ബാക്കിയുള്ള 15 പേരുടെ ജീവന്‍ രക്ഷിക്കാനായില്ല.

സംഭവത്തെ തുടര്‍ന്ന് വിയറ്റ്നാം പ്രധാനമന്ത്രി ലെ മിന്‍ ഹൂന്‍ അപകടത്തെക്കുറിച്ച് അടിയന്തര അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്. സുരക്ഷാ മാനദണ്ഡങ്ങളില്‍ എന്തെങ്കിലും തരത്തിലുള്ള ചട്ടലംഘനങ്ങള്‍ നടന്നിട്ടുണ്ടോ എന്ന് പരിശോധിക്കാനും, വീഴ്ച വരുത്തിയ അധികൃതര്‍ക്കെതിരെ കര്‍ശനമായ നിയമനടപടികള്‍ സ്വീകരിക്കാനും അദ്ദേഹം നിര്‍ദേശം നല്‍കി.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!