ടൊറന്റോ: അമേരിക്ക ഏർപ്പെടുത്തിയ ഇറക്കുമതി താരിഫുകൾ കാനഡയിലെ നിർമ്മാണ മേഖലയെ പുതിയ നിക്ഷേപ തീരുമാനങ്ങളിലേക്ക് നയിക്കുന്നതായി വ്യവസായ രംഗത്തെ വിലയിരുത്തലുകൾ. താരിഫ് ചെലവ് ഒഴിവാക്കാൻ നിരവധി കനേഡിയൻ കമ്പനികൾ അമേരിക്കയിൽ ഉൽപ്പാദനവും പ്രവർത്തനവും വ്യാപിപ്പിക്കുന്നതിനുള്ള സാധ്യതകൾ സജീവമായി പരിശോധിക്കുകയാണ്.
മെക്സിക്കോയിൽ നിന്നുള്ള ടൊയോട്ടയുടെ ചില വാഹന നിർമാണ പ്രവർത്തനങ്ങൾ അമേരിക്കയിലേക്ക് മാറ്റാനും ടെക്സസിൽ 3.6 ബില്യൺ ഡോളർ ചെലവിൽ പുതിയ പ്ലാന്റ് സ്ഥാപിക്കാനുമുള്ള പ്രഖ്യാപനത്തിന് പിന്നാലെയാണ് ഇത്തരം നീക്കങ്ങൾ കൂടുതൽ ശ്രദ്ധ നേടുന്നത്. അമേരിക്കയിൽ തന്നെ ഉൽപ്പാദനം നടത്തിയാൽ ഇറക്കുമതി താരിഫ് ബാധ കുറയ്ക്കാനാകുമെന്നതാണ് കമ്പനികളുടെ കണക്കുകൂട്ടൽ.
അന്താരാഷ്ട്ര വ്യാപാര നിയമ വിദഗ്ധരുടെ അഭിപ്രായത്തിൽ വാഹന നിർമാണ മേഖലയിലെ വലിയ മാറ്റങ്ങൾ ഉടൻ പ്രതീക്ഷിക്കാനാകില്ല. എന്നാൽ മരം ഉൽപ്പന്നങ്ങൾ ഉൾപ്പെടെയുള്ള മറ്റ് വ്യവസായ മേഖലകളിൽ അമേരിക്കയിലേക്കുള്ള പ്രവർത്തന മാറ്റം ഇതിനകം ആരംഭിച്ചതായി അവർ ചൂണ്ടിക്കാട്ടുന്നു. ഈ പ്രവണത ചെറുപട്ടണങ്ങളിലെ തൊഴിലവസരങ്ങളെയും പ്രാദേശിക സമ്പദ്‌വ്യവസ്ഥയെയും പ്രതികൂലമായി ബാധിക്കുമെന്ന ആശങ്കയും ഉയരുന്നുണ്ട്.
കെപിഎംജി കാനഡ 275 നിർമ്മാണ കമ്പനികളിൽ നടത്തിയ സർവേ പ്രകാരം, 29 ശതമാനം കമ്പനികൾ ഉൽപ്പാദനത്തിന്റെ ഭാഗമോ മുഴുവനായോ അമേരിക്കയിലേക്ക് മാറ്റിയിട്ടുണ്ട്. 13 ശതമാനം സ്ഥാപനങ്ങൾ സമാനമായ നീക്കത്തിനുള്ള പദ്ധതികൾ തയ്യാറാക്കുകയാണ്.

സർവേയിൽ പങ്കെടുത്ത 57 ശതമാനം കമ്പനികൾ പുതിയ നിക്ഷേപ പദ്ധതികൾ നിർത്തിവെക്കുകയോ ചുരുക്കുകയോ റദ്ദാക്കുകയോ ചെയ്തതായി വ്യക്തമാക്കി. അതേസമയം, 61 ശതമാനം സ്ഥാപനങ്ങൾക്കും അമേരിക്കൻ വിപണിയിലേക്കുള്ള പ്രവേശനം ഇല്ലാതെ ദീർഘകാലം നിലനിൽക്കാനാകില്ലെന്നാണ് വിലയിരുത്തൽ.
അടുത്ത അഞ്ച് വർഷത്തിനുള്ളിൽ 11 ശതമാനം കമ്പനികൾ തങ്ങളുടെ ആസ്ഥാന ഓഫീസ് പോലും അമേരിക്കയിലേക്ക് മാറ്റാൻ ആലോചിക്കുന്നതായും റിപ്പോർട്ട് വ്യക്തമാക്കുന്നു. കാനഡയുടെ സമ്പദ്‌വ്യവസ്ഥയിൽ നിർമാണ മേഖലയ്ക്ക് നിർണായക സ്ഥാനമുള്ളതിനാൽ ഈ പ്രവണത ദീർഘകാല സാമ്പത്തിക പ്രത്യാഘാതങ്ങൾ സൃഷ്ടിക്കുമോയെന്ന ആശങ്ക ശക്തമാകുകയാണ്.
