ഹൈദരാബാദ്: ഇന്ത്യ ഒരുദിവസം ഫിഫ ലോകകപ്പ് ഫൈനലിൽ കളിക്കുമെന്നും ലോകകപ്പിന് ആതിഥേയത്വം വഹിക്കുമെന്നും പ്രതീക്ഷ പ്രകടിപ്പിച്ച് തെലങ്കാന മുഖ്യമന്ത്രി എ. രേവന്ത് റെഡ്ഡി. 2026 ഫിഫ ലോകകപ്പ് ഫൈനലിന് മുന്നോടിയായി സമൂഹമാധ്യമമായ എക്‌സിൽ പങ്കുവെച്ച കുറിപ്പിലൂടെയാണ് അദ്ദേഹം തന്റെ ദീർഘകാല കാഴ്ചപ്പാട് പങ്കുവെച്ചത്.
കായികപ്രേമിയും ഫുട്ബോൾ ആരാധകനുമാണെന്ന് പറഞ്ഞ രേവന്ത് റെഡ്ഡി, ലയണൽ മെസിയെ ഹൈദരാബാദിലെത്തിച്ച് തെലങ്കാനയിലെ കുട്ടികൾക്കൊപ്പം കളിക്കളത്തിൽ എത്തിക്കാനായ ദിനം തനിക്ക് ഏറെ പ്രിയപ്പെട്ടതാണെന്നും കുറിച്ചു.

എന്നാൽ അതിനപ്പുറം ഇന്ത്യൻ ഫുട്ബോളിനായി വലിയ സ്വപ്നമാണ് തനിക്കുള്ളതെന്നും അദ്ദേഹം വ്യക്തമാക്കി. ഒരുദിവസം ഇന്ത്യൻ ഫുട്ബോൾ ടീം ലോകകപ്പ് ഫൈനലിൽ കളിക്കുമെന്നും ലോകകപ്പിന് ആതിഥേയത്വം വഹിക്കുമെന്നും താൻ ഉറച്ചുവിശ്വസിക്കുന്നതായി രേവന്ത് റെഡ്ഡി പറഞ്ഞു. ഭാവിയിൽ ഇന്ത്യൻ ടീമിനായി ലോകകപ്പ് കളിക്കുന്ന നിരവധി താരങ്ങൾ തെലങ്കാനയിൽ നിന്നായിരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
അതേസമയം, അർജന്റീനയും സ്പെയിനും തമ്മിലുള്ള 2026 ഫിഫ ലോകകപ്പ് ഫൈനൽ പൊതുജനങ്ങൾക്ക് തത്സമയം കാണാനായി ഹോട്ടലുകൾ, റെസ്റ്റോറന്റുകൾ, പബ്ബുകൾ, കഫേകൾ ഉൾപ്പെടെയുള്ള സ്ഥാപനങ്ങൾക്ക് അർധരാത്രിക്ക് ശേഷവും പ്രവർത്തിക്കാൻ തെലങ്കാന സർക്കാർ അനുമതി നൽകിയിട്ടുണ്ട്.
