Tuesday, July 21, 2026

ഗോര്‍ഡി ഹോവ് പാലം കരാര്‍: സുതാര്യത കുറവെന്ന് ആക്ഷേപം; കാര്‍ണിക്കെതിരെ പ്രതിഷേധം ശക്തം

ഓട്ടവ: ഗോര്‍ഡി ഹോവ് പാലം കരാറിന്റെ വിശദാംശങ്ങള്‍ പുറത്തുവിടാത്തതില്‍ കടുത്ത അമര്‍ഷവുമായി പ്രതിപക്ഷ എം.പിമാര്‍. അമേരിക്കയുമായി ഉണ്ടാക്കിയ കരാറിന്റെ കൃത്യമായ രേഖകള്‍ പരസ്യപ്പെടുത്തണമെന്ന് കണ്‍സര്‍വേറ്റീവ്, എന്‍.ഡി.പി (NDP) കക്ഷികള്‍ ലിബറല്‍ സര്‍ക്കാരിനോട് കത്തിലൂടെ ആവശ്യപ്പെട്ടു. വിന്‍സര്‍-ഡെട്രോയിറ്റ് നഗരങ്ങളെ ബന്ധിപ്പിക്കുന്ന ഈ കൂറ്റന്‍ പാലം ജൂലൈ 27-ന് തുറക്കുമെന്ന് അടുത്തിടെ മാര്‍ക്ക് കാര്‍ണി അറിയിച്ചിരുന്നു.

കരാറിനെക്കുറിച്ച് മാര്‍ക്ക് കാര്‍ണിയും അമേരിക്കന്‍ ഉദ്യോഗസ്ഥരും നല്‍കുന്ന പരസ്പരവിരുദ്ധമായ പ്രസ്താവനകളാണ് വിവാദത്തിന് കാരണം. ടോള്‍ നിരക്ക് നിര്‍ണ്ണയവും വരും വര്‍ഷങ്ങളിലെ ലാഭവിഹിതം സാമ്പത്തിക വികസന ഫണ്ടിലേക്ക് മാറ്റുന്നതുമായി ബന്ധപ്പെട്ട വ്യവസ്ഥകളും പുതിയ കരാറിലുണ്ടെന്ന് വ്യക്തമാക്കിയെങ്കിലും വിശദാംശങ്ങള്‍ നല്‍കാന്‍ അധികൃതര്‍ തയ്യാറായിട്ടില്ല. പാലം നിര്‍മ്മാണച്ചെലവ് തിരിച്ചുപിടിച്ച ശേഷം മാത്രമേ ആദ്യ 15 വര്‍ഷത്തെ വരുമാനം വിഭജിക്കൂ എന്ന് പ്രധാനമന്ത്രി കാര്‍ണി വ്യക്തമാക്കുമ്പോള്‍, നിര്‍മ്മാണക്കടവും പലിശയും തിരിച്ചടയ്ക്കുന്നതിന് മുമ്പ് തന്നെ തങ്ങള്‍ക്ക് വരുമാനവിഹിതം ലഭിക്കുമെന്നാണ് യു.എസ് വാണിജ്യ സെക്രട്ടറി ഹൊവാര്‍ഡ് ലുട്‌നിക് സോഷ്യല്‍ മീഡിയയിലൂടെ അവകാശപ്പെടുന്നത്.

പൂര്‍ണ്ണമായും കനേഡിയന്‍ ജനങ്ങളുടെ നികുതിപ്പണം ഉപയോഗിച്ച് നിര്‍മ്മിച്ച പദ്ധതിയുടെ ആനുകൂല്യങ്ങള്‍ അമേരിക്കയ്ക്കാണ് കൂടുതല്‍ ലഭിക്കുന്നതെന്ന് വാര്‍ത്തകള്‍ പുറത്തുവരുന്നത് അംഗീകരിക്കാനാവില്ലെന്ന് എന്‍.ഡി.പി എം.പി ഹെതര്‍ മക്‌ഫേഴ്‌സണ്‍ വിമര്‍ശിച്ചു. സ്വന്തം സര്‍ക്കാരിനേക്കാള്‍ യു.എസ് കേന്ദ്രങ്ങളില്‍ നിന്നാണ് കാനഡക്കാര്‍ക്ക് കാര്യങ്ങള്‍ അറിയാന്‍ കഴിയുന്നതെന്നും, ഇത്രയും വലിയൊരു പദ്ധതിയുടെ ഭരണഘടനാപരമായ വിവരങ്ങള്‍ സര്‍ക്കാര്‍ ഉടനടി പുറത്തുവിടണമെന്നും കണ്‍സര്‍വേറ്റീവ് ലീഡര്‍ പിയര്‍ പൊളിയേവും ആവശ്യപ്പെട്ടു.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!