ഇംഫാൽ: ബി ജെ പി സർക്കാറിനുകീഴിൽ കടുത്ത വംശീയ അതിക്രമത്തിനു വിധേയമായ മണിപ്പൂരിലെ കുക്കി വിഭാഗം ക്രിസ്മസ് ആഘോഷങ്ങളില്ലാതെ പ്രതിഷേധിച്ചു. കേന്ദ്ര സംസ്ഥാന സർക്കാരുകളോടുള്ള പ്രതിഷേധത്തിന്റെ ഭാഗമായാണ് പൂർണമായും ആഘോഷങ്ങൾ ഒഴിവാക്കിയത്.
സമാധാനം പുനസ്ഥാപിക്കാൻ സർക്കാർ ഒന്നും ചെയ്യുന്നില്ല. കലാപത്തിൽ 180ലേറെ പേർ മരിച്ചെന്നാണ് കണക്ക്. ഏഴ് മാസത്തിന് ശേഷം കഴിഞ്ഞ ദിവസങ്ങളിലാണ് മൃതദേഹങ്ങൾ ബന്ധുക്കൾക്ക് വിട്ടു നൽകിയത്.
ക്രിസ്മസ് ദിനത്തിൽ മണിപ്പൂർ മൂകമായിരുന്നു. ഇംഫാലിലെ പ്രധാന ദേവാലയമായ താംഖുൽ ബാപ്റ്റിസ്റ്റ് പള്ളിയിൽ ഇന്നലെ ആഘോഷങ്ങളൊന്നുമുണ്ടായില്ല. ക്രിസ്മസ് തലേന്നത്തെ ആഘോഷങ്ങൾ ഒഴിവാക്കിയ പള്ളി അധികൃതർ, സമാധാനവും സന്തോഷവും തിരിച്ചുവരാൻ എല്ലാവരും പ്രാർഥിക്കണമെന്ന സന്ദേശം സമൂഹമാധ്യമങ്ങളിലൂടെ നൽകി. ഇത്തരമൊരു സാഹചര്യത്തിൽ എങ്ങനെ ആഘോഷിക്കുമെന്നാണ് കുക്കി വിഭാഗക്കാർ ചോദിക്കുന്നത്.