ടൊറൻ്റോ : അമേരിക്കയിലേക്കുള്ള വൈദ്യുതി കയറ്റുമതിക്ക് പ്രവിശ്യ 25% സർചാർജ് ഏർപ്പെടുത്തിയതായി ഒൻ്റാരിയോ പ്രീമിയർ ഡഗ് ഫോർഡും ഊർജ മന്ത്രി സ്റ്റീഫൻ ലെച്ചെയും സംയുക്തമായി പ്രഖ്യാപിച്ചു. കാനഡയ്‌ക്കെതിരെയുള്ള യുഎസ് താരിഫുകളോടുള്ള പ്രവിശ്യയുടെ പ്രതികാര നടപടികളുടെ ഭാഗമായി ഫോർഡ് കഴിഞ്ഞ ആഴ്ചയാണ് പദ്ധതിയെക്കുറിച്ച് ആദ്യം സൂചന നൽകിയത്. സർചാർജിലൂടെ പ്രതിദിനം 300,000 മുതൽ 400,000 ഡോളർ വരെ ലഭിക്കുമെന്നും ഈ തുക പ്രവിശ്യയിലെ തൊഴിലാളികളെയും കുടുംബങ്ങളെയും വ്യാപാരസ്ഥാപനങ്ങളെയും സഹായിക്കാൻ വിനിയോഗിക്കുമെന്നും ഡഗ് ഫോർഡ് അറിയിച്ചു.

യുഎസ് പ്രസിഡൻ്റ് ഡോണൾഡ് ട്രംപ് എല്ലാ താരിഫുകളും നീക്കം ചെയ്തില്ലെങ്കിൽ വൈദ്യുതി നികുതി നിലനിൽക്കുമെന്ന് ആവർത്തിച്ച പ്രീമിയർ, മിഷിഗൺ, മിനസോട, ന്യൂയോർക്ക് എന്നിവിടങ്ങളിലെ 15 ലക്ഷം വീടുകളെയും വ്യാപാരസ്ഥാപനങ്ങളെയും സർചാർജ് ബാധിക്കുമെന്ന് വ്യക്തമാക്കി. ഇത് പ്രതിദിനം 400,000 ഡോളർ വരെ ചെലവാകുമെന്നും അദ്ദേഹം പറഞ്ഞു. കനേഡിയൻ ഉൽപ്പന്നങ്ങൾക്ക് മേൽ ചുമത്തിയ മുഴുവൻ താരിഫുകളും നീക്കം ചെയ്യാൻ ട്രംപ് തയ്യാറായില്ലെങ്കിൽ യുഎസ് ഉൽപ്പന്നങ്ങൾക്ക് പ്രവിശ്യ ഏർപ്പെടുത്തിയ നികുതി നിലനിൽക്കുമെന്നും അദ്ദേഹം അറിയിച്ചു.
